breaking news New

ജി സുധാകരന്‍ പാര്‍ട്ടി വിടാന്‍ ഇടയായ സാഹചര്യം ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ വിമര്‍ശിച്ചു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത്

ജി സുധാകരന്‍ പാര്‍ട്ടി വിടാന്‍ ഇടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉന്നയിച്ചത്. 60 വര്‍ഷക്കാലം പ്രസ്ഥാനത്തെ സ്‌നേഹിച്ച, സേവിച്ച ഒരു നേതാവിനെ അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തില്‍ ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎമ്മിന് സാധിക്കാതെ പോയത് എന്തുകൊണ്ടാണ് എന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നത്.

മാനുഷിക മൂല്യങ്ങള്‍ ഇല്ലാതെ പോയാല്‍ പിന്നെ എന്ത് ഇടതുപക്ഷം? ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത് നേട്ടം? എന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം,
അമ്പലപ്പുഴയില്‍ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇറങ്ങുന്നത്. അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.

താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയില്ല. പാര്‍ട്ടിയില്‍ നിന്ന് മാറികൊടുത്തു. താന്‍ കാരണം പാര്‍ട്ടിക്ക് ഇനി തലവേദനയാകില്ലെന്നും സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന് തനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അത് വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോര്‍ട്ടില്‍ തന്റെ വാദങ്ങള്‍ ചേര്‍ത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍ ആലപ്പുഴ ജില്ലയിലെ അംഗങ്ങള്‍ ഒഴികെ ആരും തന്നെ പിന്തുണച്ചില്ല. മറ്റുള്ളവര്‍ നിശബ്ദരായിരുന്നു. അവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും ജി സുധാകരന്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്ക് കീഴടങ്ങില്ല. പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. എംഎല്‍എയും മന്ത്രിയുമായി. ഇനി എന്താ അയാള്‍ക്ക് വേണ്ടതെന്നാണ് ചിലര്‍ ചോദിക്കുന്നത്. അത് മാര്‍ക്സിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിന്‍ റഷ്യയിലെ ഭരണാധികാരിയായിരുന്നു. മാവോയും കാസ്ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാന്‍ പറയുമോയെന്നും ജി സുധാകരന്‍ ചോദിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t