കുട്ടികൾ റീൽസ് കാണുന്നതിന് അഡിക്ടാണോ..? ഒന്നു അനങ്ങിയാൽ സോഷ്യൽ മീഡിയകളിലെ എന്റർടൈൻമെന്റ് വിഡിയോകൾ കാണാൻ വാശിപിടിക്കുന്നെങ്കിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കുക…! നിങ്ങളുടെ കുട്ടികളുടെ മാനസികാരോഗ്യം അപകടത്തിലാണ്. ഇത് പറഞ്ഞത് യൂട്യൂബ് സഹസ്ഥാപകൻ തന്നെയാണ്.
സോഷ്യൽ മീഡിയയിലെ ഷോർട്ട് വീഡിയോകൾക്കും റീൽസുകൾക്കും കുട്ടികൾ അടിമപ്പെടുന്നതിനെതിരെ രൂക്ഷവിമർശനമാണ് യൂട്യൂബ് സഹസ്ഥാപകൻ സ്റ്റീവ് ചെൻ നടത്തിയിരിക്കുന്നത്. 15 മുതൽ 60 സെക്കൻഡ് വരെയുള്ള വീഡിയോകൾ നിരന്തരം കാണുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും (Attention Span) സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്റ്റാൻഫോർഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നടന്ന ചർച്ചയിലാണ് ചെൻ ഈ ആശങ്ക പങ്കുവെച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ‘ടിക് ടോക്കിഫിക്കേഷൻ’ കുട്ടികളെ മാനസികമായ വെല്ലുവിളികളിലേയ്ക്ക് നയിക്കുന്നുവെന്നും ഗൗരവകരമായ അറിവുകൾ നേടുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം കുട്ടികളെ പോലും ഇത്തരം ഷോർട്ട് വീഡിയോകളിൽ നിന്ന് താൻ അകറ്റി നിർത്താറുണ്ടെന്നും സോഷ്യൽ മീഡിയ കമ്പനികൾ ഇതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് സമാനമായ ആശങ്ക ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയ ഫീഡുകൾ നൽകുന്ന ‘ഡോപ്പമിൻ ഹിറ്റ്’ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ തടയുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താതിരുന്നത് വലിയ തെറ്റായിപ്പോയെന്ന് ഇലോൺ മസ്കും തുറന്നു പറഞ്ഞിട്ടുണ്ട്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ദോഷകരമാണെന്ന് വിവിധ ഗവേഷണങ്ങൾ ഇതിനോടകം തെളിയിച്ചിട്ടുള്ളതാണ്.
എന്റെ കുട്ടി ഫോണില്ലാതെ ഉണ്ണില്ല, ഉറങ്ങില്ല, കുട്ടിക്ക് ഫോണിൽ എല്ലാം അറിയാം എന്നൊക്കെ വീമ്പു പറയുന്നവരും, കുട്ടികൾ അടങ്ങി ഇരിക്കാൻ ഫോൺ നൽകുന്ന മാതാപിതാക്കളും ഇതൊന്ന് അറിഞ്ഞിരുന്നോളൂ ...
Advertisement
Advertisement
Advertisement