എൻജിനിലേക്കുള്ള ഇന്ധനം പൈലറ്റ് മനപ്പൂർവ്വം ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് പ്രകാരം, പൈലറ്റുമാരിൽ ഒരാൾ രണ്ട് എഞ്ചിൻ ഫ്യൂവൽ സ്വിച്ചുകളും ബോധപൂർവം ഓഫ് ചെയ്തതാണ് ബോയിംഗ് 787 ഡ്രീംലൈനർ തകരാൻ കാരണമെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കാൻ തയാറെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
പടിഞ്ഞാറൻ വ്യോമയാന വൃത്തങ്ങളെയും ഇന്ത്യൻ-യുഎസ് അന്വേഷകർ തമ്മിലുള്ള ചർച്ചകളെയും ഉദ്ധരിച്ചാണ് ഇറ്റാലിയൻ പത്രം ഈ വാർത്ത നൽകിയത്. രണ്ട് എഞ്ചിനുകളുടെയും പവർ ഒരേസമയം നഷ്ടപ്പെട്ടതിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് ഈ വൃത്തങ്ങൾ അവകാശപ്പെടുന്നു. 2025 ജൂൺ 12-ന് നടന്ന അപകടത്തിൽ എൻജിനിലേക്കുള്ള ഇന്ധനം നിലച്ചത് യാന്ത്രികമായ തകരാർ മൂലമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. എൻജിൻ ഇഗ്നിഷൻ നിയന്ത്രിക്കുന്ന സ്വിച്ചുകൾ ആരോ കൈകൊണ്ട് പ്രവർത്തിപ്പിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.
അന്വേഷണത്തിൽ സഹായിച്ച അമേരിക്കൻ വിദഗ്ധർ ഈ കണ്ടെത്തലിനെ ഒരു വലിയ വഴിത്തിരിവായാണ് വിശേഷിപ്പിക്കുന്നത്. അപകടം നടന്ന് ഒരു മാസത്തിന് ശേഷം പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ സ്വിച്ചുകൾ മാറ്റിയതിനെത്തുടർന്ന് എഞ്ചിൻ കരുത്ത് നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് സ്വിച്ചുകൾ മാറ്റിയത് എന്ന് അതിൽ വ്യക്തമാക്കിയിരുന്നില്ല. കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ, “എന്തിനാണ് നിങ്ങൾ എഞ്ചിനുകൾ ഓഫ് ചെയ്തത്?” എന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും “ഞാനല്ല അത് ചെയ്തത്” എന്ന് മറ്റേയാൾ മറുപടി നൽകുന്നതും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
എഞ്ചിനുകൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. റിപ്പോർട്ട് പ്രകാരം, ‘പൈലറ്റ് മോണിറ്ററിംഗ്’ ആയിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിലേക്കാണ് അന്വേഷണം നീളുന്നത്. അപകടത്തിന് പിന്നിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെങ്കിലും, ക്യാപ്റ്റൻ സുമിത് സബർവാൾ ആണ് പ്രധാന സംശയിക്കപ്പെടുന്നയാൾ. അദ്ദേഹം വിഷാദരോഗത്തിന് (Depression) അടിമയായിരുന്നുവെന്ന സൂചനകൾ അപകടത്തിന് ഒരു മാസത്തിന് ശേഷം പുറത്തുവന്നിരുന്നു.
എന്നാൽ സബർവാളിന്റെ പിതാവ് ഈ ആരോപണങ്ങൾ നിഷേധിച്ചു. തന്റെ മകന് മാനസികപ്രശ്നങ്ങളോ വിവാഹമോചനവുമായി ബന്ധപ്പെട്ട ആശങ്കകളോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൈലറ്റുമാരുടെ സംഘടനകളും ഈ കണ്ടെത്തലുകൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി പൈലറ്റുമാരുടെ മാനസികാരോഗ്യം നിരീക്ഷിക്കുന്നതിനും നിരന്തരമായ മൂല്യനിർണ്ണയങ്ങൾക്കും പ്രത്യേക ശുപാർശകൾ ഡിജിസിഎയ്‌ക്ക് നൽകാൻ സാധ്യതയുണ്ട്.
ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ അനുസരിച്ച് മെക്കാനിക്കൽ തകരാറുകൾ അന്വേഷണ സംഘം നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. രണ്ട് എൻജിനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഈ വലിയ ദുരന്തത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം. ഇറ്റാലിയൻ റിപ്പോർട്ട് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശ മാധ്യമങ്ങൾ പൈലറ്റുമാരെ ബലിയാടാക്കാൻ ശ്രമിക്കുകയാണെന്ന് പലരും ആരോപിച്ചു. ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങളെ ശക്തമായി എതിർത്തിരുന്നു.
പൈലറ്റുമാരുടെ ആത്മഹത്യ എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഈ തൊഴിലിനോടുള്ള അവഹേളനമാണെന്ന് അവർ വ്യക്തമാക്കി. അതേസമയം, 2025 ഡിസംബറിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ, അന്വേഷണം അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് അറിയിച്ചു. ഫ്ലൈറ്റ് റെക്കോർഡറുകൾ സുരക്ഷിതമാണെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഒരു സ്വതന്ത്ര സ്ഥാപനമായാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം സാങ്കേതിക തകരാർ മൂലമല്ല, മറിച്ച് പൈലറ്റ് മനപ്പൂർവ്വം വരുത്തിവെച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട് !!
Advertisement
Advertisement
Advertisement