രാജ്യത്തെ കാർഷിക-മരുഭൂമി പ്രദേശങ്ങളിൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിനും താഴെയാകാൻ സാധ്യതയുണ്ടെന്നും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കടുത്ത തണുപ്പിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി.
അടുത്ത അഞ്ച് ദിവസത്തേക്ക് രാജ്യത്ത് അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ മാപ്പുകൾ സൂചിപ്പിക്കുന്നത്. പകൽ സമയത്ത് പരമാവധി 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും, രാത്രിയിൽ കുറഞ്ഞ താപനില രണ്ട് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, ഇത് തണുപ്പ് വർധിക്കാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊടിപടലങ്ങൾ കാരണം ഹൈവേകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൂടുന്നതും ഈർപ്പം വർധിക്കുന്നതും കണക്കിലെടുത്ത് അലർജി, ആസ്ത്മ രോഗികൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും പൊടിപടലങ്ങളും കാരണം കാഴ്ചപരിധി കുറഞ്ഞിരുന്നു. പകൽ സമയത്ത് തണുപ്പും രാത്രിയിൽ കടുത്ത ശൈത്യവും അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
കുവൈത്തിൽ വരും ദിവസങ്ങളിൽ കടുത്ത അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
Advertisement
Advertisement
Advertisement