breaking news New

ദീര്‍ഘകാലം ഗള്‍ഫ് ന്യൂസ് ചീഫ് ഫോട്ടോ ഗ്രാഫറും യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എം.കെ.അബദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത് (70) ഹൃദയാഘാതം മൂലം അബൂദബിയില്‍ നിര്യാതനായി

തൃശൂര്‍ ജില്ലയിലെ എറിയാട് സ്വദേശിയാണ്. നാലു പതിറ്റാണ്ടോളം യു.എ.ഇയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ജോലിക്കുശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം രണ്ടു മാസത്തിനു മുമ്പാണ് അബൂദബിയില്‍ സന്ദര്‍ശന വിസയിലെത്തിയത്. അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.

യു.എ.ഇയിലെ ഭരണാധികാരികളുമായും പ്രമുഖ വ്യവസായികളുമായും വാണിജ്യ കലാ സാംസ്‌കാരിക സംഘടനകളുമായി മികച്ച ബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം യുഎഇയുടെ ഔദ്യോഗിക പരിപാടികളിലും സ്വദേശികളുടെയും വിദേശികളുടെയും സാമൂഹിക സാംസ്‌കാരിക വേദികളിലും നിറസാനിധ്യമായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയശേഷം കേരളത്തിലെ തേജോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയില്‍ നിന്ന് ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമ നേടി. 1973 മുതല്‍ 1976 വരെ കേരളത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളര്‍, ഫോട്ടോഗ്രാഫിയുടെ വിവിധ മേഖലകളില്‍ പരിശീലനം നേടി.

1976 ഏപ്രിലില്‍ മുംബെയില്‍ നിന്ന് കപ്പലിലാണ് ഫോട്ടോഗ്രാഫര്‍ ജോലിക്കായി ദുബായില്‍ എത്തിയത്. ദുബെെയിലെ ദേരയിലെ അല്‍ സബ്ഖ മേഖലയിലെ അല്‍ അഹ്രം സ്റ്റുഡിയോ ആന്‍ഡ് ഷോപ്പ്സിലായിരുന്നു ഫോട്ടോഗ്രാഫറയി സേവനം ആരംഭിച്ചത്. 10 മാസത്തിനുശേഷം അല്‍-ഇത്തിഹാദ് സ്റ്റുഡിയോയിലേക്ക് മാറി. 1978 ഡിസംബറില്‍ അല്‍ നഫാഖ് സ്റ്റുഡിയോയില്‍ പങ്കാളിയും സീനിയര്‍ ഫോട്ടോഗ്രാഫറുമായിരിക്കെ ദുബെെ മുനിസിപ്പാലിറ്റിയുടെയും പ്രധാന കമ്പനികളുടെയും ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിച്ചു.

1982 ഓഗസ്റ്റ് എട്ടിനാണ് ഗള്‍ഫ് ന്യൂസിന്റെ അബൂദാബി ഓഫീസില്‍ ഫോട്ടോഗ്രാഫറായി ഔദ്യോഗിക സേവനം ആരംഭിക്കുന്നത്. അവിടെ 38 വര്‍ഷം ജോലി നിർവഹിച്ചാണ് ചീഫ് ഫോട്ടോഗ്രാഫറായത്. ഇവിടത്തെ ജോലിക്കിടെ യു.എ.ഇയിലെ ഭരണാധികാരികളും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുമായി ഔദ്യോഗിക സേനങ്ങള്‍ക്കിടെ മികച്ച ബന്ധം ഊട്ടി ഉറപ്പിച്ചു. ജോലിയിലെ മികവു സംബന്ധിച്ച് ഗള്‍ഫ് ന്യൂസ് ഉള്‍പ്പെടെ അറബിക് പത്രങ്ങളിലും പ്രമുഖ വിദേശ ദിനപത്രങ്ങളിലും അബ്ദുല്‍ റഹ്മാനെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരുവ്യക്തിയെ പരിജയപ്പെട്ടാല്‍ അബ്ദുല്‍ റഹ്മാന്‍ തന്റെ ക്യാമറയിലോ മൊബൈലിലോ സുന്ദരമായ ചിത്രങ്ങള്‍ പകര്‍ത്തി എത്രയും പെട്ടെന്ന് അവരെ സന്തോഷിപ്പിച്ചിരുന്നത് അദ്ദേഹത്തിനെ പരിചയമുള്ളവര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത അനുഭവമാണ്.

ഫോട്ടോ ജേര്‍ണലിസ്റ്റ് പ്രവര്‍ത്തനത്തിലൂടെ യു.എ.ഇയുടെ വികസനത്തില്‍ വൈവിദ്യമാര്‍ന്ന സംഭാവനകള്‍ സമര്‍പ്പിച്ചു. അബൂദബി അറബിക് ലാംഗേജ് സെന്റര്‍ അദ്ദേഹത്തക്കുറിച്ച് അറബി ഭാഷയില്‍ പ്രത്യേക പുസ്തകം പ്രസിദ്ധീകരിക്കാനിരിക്കവെയാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത്.

ആലുവ താമരശേരി കുടുംബാംഗമായ നസീമയാണ് ഭാര്യ.

അബൂദബിയിലെ ഊര്‍ജ-വൈദ്യുതി കമ്പനിയായ ടാക്വ ഗ്രൂപ്പ് സ്ട്രാറ്റജി ആന്‍ഡ് എനര്‍ജി ട്രാന്‍സിഷന്‍ ഡിവിഷന്‍ ഗ്രൂപ്പ് വൈസ് പ്രസിന്റ് ഫാസില്‍ അബ്ദുല്‍ റഹ്മാന്‍, ഫാഇസ (ഖത്തര്‍) എന്നിരാണ് മക്കള്‍.

ഷിഫാന (അബൂദബി), ഷെഹീന്‍ (ഖത്തര്‍) എന്നിവര്‍ മരുമക്കള്‍.

ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കും വ്യാഴാഴ്ച (ഇന്ന്) അസര്‍ നമസ്‌കാരാനന്തരം അബൂദബി ബനിയാസ് ഖബറിസ്ഥാനില്‍ സംസ്‌കരിക്കും.

ആദരാഞ്ജലികൾ...


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5