breaking news New

ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടു മില്യണിലേറെ കാഴ്ചക്കാരെ നേടി തരംഗമായ 'കുട്ടി സഖാവ്' എന്ന പേജ് പൂട്ടി മെറ്റ !!

മലപ്പുറം തിരൂരിലെ വെട്ടം പച്ചാട്ടിരി ബാലസംഘം ഹെല്‍ത്ത് സെന്റര്‍ യൂണിറ്റിലെ പ്രവര്‍ത്തകനായ മുഹമ്മദ് സിയാന്‍ എന്ന എട്ടുവയസ്സുകാരന്റെയും കൂട്ടുകാരുടെയും വീഡിയോയാണ് വൈറലായതിന് തൊട്ടുപിന്നാലെ അപ്രത്യക്ഷമായത്.

'സഖാക്കളെ എന്താ പാട്, സുഖമല്ലേ...' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന വീഡിയോയില്‍ 'ഇതാണ് ഞങ്ങടെ പാര്‍ട്ടി ഓഫീസ്... ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്' എന്ന് പറഞ്ഞ് കൂട്ടുകാരെയും ഭാരവാഹികളെയും സിയാന്‍ പരിചയപ്പെടുത്തുന്നുണ്ട്.

സിയാൻ ആണ് യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറി. ഈ വീഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ 'ലാല്‍ സലാം' എന്ന് കമന്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ലക്ഷക്കണക്കിന് ആരാധകരുള്ള അക്കൗണ്ട് അപ്രത്യക്ഷമാവുകയായിരുന്നു.

അക്കൗണ്ട് നഷ്ടപ്പെട്ടതില്‍ ചെറുതായി വിഷമമുണ്ടെങ്കിലും ഇനിയും വീഡിയോകള്‍ ചെയ്യുമെന്നും തങ്ങളുടെ ചങ്കില്‍ ചെങ്കൊടിയുണ്ടെന്നും സിയാനും കൂട്ടുകാരും പ്രതികരിച്ചു. മെറ്റയുടെ നിബന്ധനകള്‍ പാലിച്ചാണ് അക്കൗണ്ട് പ്രവര്‍ത്തിച്ചതെന്നും, നടപടിയുടെ കാരണം അന്വേഷിച്ച് ഇ-മെയില്‍ അയച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും സിയാന്റെ രക്ഷിതാക്കള്‍ അറിയിച്ചു. അക്കൗണ്ട് തിരിച്ചുപിടിക്കാനായി മെറ്റയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുമുണ്ട്.

സംഭവത്തില്‍ സോഷ്യല്‍ ലോകത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. 'ഒരു കൊച്ചുകുട്ടിയുടെ രാഷ്ട്രീയത്തെ പോലും ഭയക്കുന്നത് ആരാണ്?', 'ചില ആളുകളെ ഈ വീഡിയോ നന്നായി ഭയപ്പെടുത്തിയിട്ടുണ്ട്' എന്നിങ്ങനെ പോകുന്ന വിമര്‍ശനങ്ങള്‍. അടുത്തിടെ രാഷ്ട്രീയ ബന്ധമുള്ള നിരവധി പോസ്റ്റുകളും മാധ്യമങ്ങളുടെ പേജുകളും മെറ്റ നീക്കം ചെയ്തിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഫെയ്സ്ബുക് പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, തങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ സാങ്കേതികപ്പിഴവാണ് ഉള്ളടക്കങ്ങള്‍ നീങ്ങാന്‍ കാരണമെന്നും അവ പുനഃസ്ഥാപിച്ചതായും മെറ്റ വിശദീകരിച്ചു.

മാധ്യമങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്തതിന് പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദ്ദമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

മുന്‍പും ഇന്‍സ്റ്റഗ്രാമില്‍ വൈറലായ താരമാണ് മുഹമ്മദ് സിയാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പിന്തുണച്ച സ്ഥാനാര്‍ത്ഥി തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് സിയാന്‍ പറഞ്ഞിരുന്നു. തോല്‍വിക്ക് പിന്നാലെ, താന്‍ പറഞ്ഞ വാക്ക് പാലിക്കുന്ന സഖാവാണെന്ന് പ്രഖ്യാപിച്ച് എട്ടുവയസ്സുകാരനായ സിയാന്‍ തല മൊട്ടയടിച്ചതും വലിയ വാര്‍ത്തയായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t