ഇതുവരെ 111 പേർ മരിച്ചതായാണ് റിപ്പോർട്ട്. വിവിധ നഗരങ്ങളിൽ കെട്ടിടങ്ങൾ തകർന്നു വീഴുകയും ആശുപത്രികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ നൂറ്റാണ്ടിൽ കൊളംബിയയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്.
ഭൂചലനത്തിൽ 111 പേർ മരിക്കുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് കൊളംബിയൻ പ്രസിഡൻ്റ് ഡി ലാ എസ്പ്രീല്ലയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി കെട്ടിടങ്ങൾ പൂർണമായും തകർന്നതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും കൊളംബിയൻ പ്രസിഡൻ്റ് അറിയിച്ചിട്ടുണ്ട്.
‘ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനും ആവശ്യമുള്ളിടത്തെല്ലാം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതിനുമായി സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണന’ എന്നായിരുന്നു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഡി ലാ എസ്പ്രീല്ല പറഞ്ഞത്.
അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കൊളംബിയയിൽ ഉണ്ടായത്. 21-ാം നൂറ്റാണ്ടിൽ കൊളംബിയയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് കൊളംബിയൻ ജിയോളജിക്കൽ സർവീസും വ്യക്തമാക്കി.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള ചോക്കോ മേഖലയിൽ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനെ തുടർന്ന് ദുരന്തത്തിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ തടസ്സം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗ്രാമ മേഖലയായ ചോക്കോയിൽ 12 പേർ മരിക്കുകയും 84 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇവിടുത്തെ ഗവർണർ നൂബിയ കരോലിന കോർഡോബയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
കൊളംബിയയിലെ പ്രധാന കാപ്പി ഉൽപാദന മേഖലയായ റിസറാൾഡയിലാണ് ഏറ്റവും കൂടുതൽ ആളപായമുണ്ടായതെന്നാണ് പ്രാഥമിക വിവരം. റിസറാൾഡയുടെ തലസ്ഥാനമായ പെരെയ്റയിൽ വ്യാപക നാശനഷ്ടമുണ്ടായി. തകർന്ന കെട്ടിടങ്ങൾക്കിടയിൽ രക്ഷപ്പെട്ടവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഭൂചലനത്തിനിടെ പെരെയ്റയിൽ നാല് നില കെട്ടിടം തകർന്നുവീണതായി റോയിട്ടേഴ്സ് സ്ഥിരീകരിച്ച ദൃശ്യങ്ങളിൽ വ്യക്തമായി. മാനിസാലസിൽ നഗരത്തിലെ പ്രശസ്തമായ നവ-ഗോത്തിക് കത്തീഡ്രലിന്റെ ഒരു വശത്തെ ഗോപുരം തകർന്നുവീണ് സമീപത്തെ റോഡുകളിലേക്ക് അവശിഷ്ടങ്ങൾ പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊളംബിയയിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു !!
Advertisement
Advertisement
Advertisement