breaking news New

സ്വർണ്ണ വ്യാപാര മേഖലയിലെ തട്ടിപ്പുകൾക്ക് യാതൊരു കുറവുമില്ല ; മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നിക്ഷേപിക്കുന്ന പ്രവണത മലയാളികൾ അവസാനിപ്പിച്ചിട്ടില്ല !! മലയാളികൾ ഇനിയെങ്കിലും പഠിക്കണം ...

അൽ മുക്ത്താദർ പോലുള്ള വൻ തട്ടിപ്പുകളുടെ അനുഭവം കേരളത്തിന് മുന്നിലുണ്ട്. അതിന്റെ ആഘാതത്തിൽ നിന്ന് ഇരകൾ ഇപ്പോഴും കരകയറിയിട്ടില്ല. എന്നാൽ അതേ മാതൃകയിലുള്ള പുതിയ തട്ടിപ്പുകൾക്ക് വീണ്ടും അവസരമൊരുക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്.

എറണാകുളം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന ആരോപണമുയർന്ന സ്പർഷാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കൊച്ചി ഇടപ്പള്ളിയിലെ ഒരു ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിൽ നിന്നും സ്വർണ്ണാഭരണ നിർമ്മാതാക്കളിൽ നിന്നും വലിയ തോതിൽ പണം, സ്വർണ്ണാഭരണങ്ങൾ എന്നിവ കൈക്കലാക്കിയെന്ന പരാതികൾ പുറത്തുവന്നു. ഇതുസംബന്ധിച്ച യഥാർത്ഥ നഷ്ടത്തിന്റെ വ്യാപ്തി അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്.

കൊച്ചി ഇടപ്പള്ളിയിൽ വലിയ ഷോറൂം മനോഹരമായി സജ്ജീകരിച്ച് വിശ്വാസ്യത സൃഷ്ടിക്കുകയും, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള അടിസ്ഥാന രേഖകൾ സംബന്ധിച്ച് വ്യക്തതയില്ലാതെയും വ്യാപാരം നടത്തിയെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. തൃശ്ശൂരിലെ നിരവധി സ്വർണ്ണാഭരണ നിർമ്മാതാക്കളിൽ നിന്ന് “വലിയ ഷോറൂം ആരംഭിക്കുകയാണ്, സാധനങ്ങൾ കൊണ്ടുവന്നാൽ തിരഞ്ഞെടുക്കാം, ഭാഗികമായി പണം എടുക്കുമ്പോൾ നൽകാം ബാക്കി പണം ഉദ്ഘാടനത്തിന് ശേഷം നൽകാം” തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ആഭരണങ്ങൾ കൈപ്പറ്റിയെന്ന പരാതികളും ഉയരുന്നു. ജി.എസ്.ടി. നമ്പർ ആവശ്യപ്പെട്ടപ്പോൾ രജിസ്ട്രേഷന് അപേക്ഷിച്ചിട്ടുണ്ടെന്നും നമ്പർ ലഭിച്ചാൽ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായും പറയപ്പെടുന്നു.

മുംബൈയിലെ എക്സിബിഷനുകളിലും സമാന രീതിയിൽ ഇടപാടുകൾ നടത്താൻ ശ്രമിച്ചതായി വിവരങ്ങളുണ്ട്. നിർമ്മാതാക്കളിൽ നിന്ന് മാത്രം കോടിക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങൾ കൈപ്പറ്റിയെന്ന ആരോപണങ്ങൾ ഉയരുമ്പോൾ, നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുകയുടെ യഥാർത്ഥ കണക്ക് ഇനിയും പുറത്തുവരാനുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മറ്റൊന്നാണ് . തട്ടിപ്പിന് ഇരയായിട്ടും പലരും പുറത്തുപറയാൻ തയ്യാറാകുന്നില്ല. മാനക്കേട് ഭയന്ന് പരാതി നൽകാതിരിക്കുകയും നിയമനടപടി സ്വീകരിക്കാൻ വൈകുകയും ചെയ്യുന്നത് തട്ടിപ്പുകാർക്ക് കൂടുതൽ ധൈര്യം നൽകുകയാണ്. തട്ടിപ്പിന് ഇരയായവർ മൗനം പാലിക്കുന്ന ഓരോ ദിവസവും മറ്റൊരു വ്യാപാരിയോ ഉപഭോക്താവോ ഇതേ ചതിക്കുഴിയിൽ വീഴാനുള്ള സാധ്യത വർധിക്കുകയാണ്.

കോഴിക്കോട്ടും വലിയ നിക്ഷേപ വാഗ്ദാനങ്ങളിലൂടെ നിരവധി പേരെ ആകർഷിച്ചുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിദിനം 900 രൂപ വീതം പലിശ നൽകുമെന്നും 205 പ്രവർത്തിദിനങ്ങൾക്കുള്ളിൽ വലിയ തുക തിരിച്ചുകിട്ടുമെന്നും വാഗ്ദാനം ചെയ്തതായാണ് ആരോപണം. ആയിരക്കണക്കിന് നിക്ഷേപകർ ഇതിൽ കുടുങ്ങിയതായി പറയപ്പെടുന്നു. ജ്വല്ലറി ആരംഭിക്കാനുള്ള പേരിൽ ചെറിയ തുക വീതം നിരവധി പേരിൽ നിന്ന് സമാഹരിച്ച് പിന്നീട് വലിയ തോതിൽ പണം ശേഖരിക്കുന്ന രീതിയാണ് പിന്തുടർന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇത്തരം കേസുകളിൽ യഥാർത്ഥ നിക്ഷേപത്തുക എത്ര? ജ്വല്ലറി വ്യാപാരത്തിലേക്ക് യഥാർത്ഥത്തിൽ എത്ര തുക വിനിയോഗിച്ചു? സ്വർണ്ണത്തിന്റെ യഥാർത്ഥ സ്റ്റോക്ക് എത്രയായിരുന്നു? നിർമ്മാതാക്കളിൽ നിന്ന് കടമായി ആഭരണങ്ങൾ കൈപ്പറ്റിയിട്ടുണ്ടോ? ഇതെല്ലാം അന്വേഷണ വിധേയമാകണം. തട്ടിപ്പുകാരെ വളർത്തുന്നത് അവരുടെ വാഗ്ദാനങ്ങൾ മാത്രമല്ല, നമ്മുടെ അശ്രദ്ധ കൂടിയാണ്. അൽ മുക്ത്താദർ മാതൃകയിലുള്ള തട്ടിപ്പുകൾക്ക് ശേഷം അതിന്റെ പ്രാദേശിക പതിപ്പുകൾ പല ഭാഗങ്ങളിലും തലപൊക്കുന്നതായി വ്യാപാര മേഖലയിൽ ആശങ്കയുണ്ട്.

വലിയ പണിക്കൂലി ഈടാക്കേണ്ട ആഭരണങ്ങൾ വിപണി വിലയേക്കാൾ അസാധാരണമായി കുറഞ്ഞ പണിക്കൂലിയിൽ നൽകുക, അതേ ഉപഭോക്താക്കളിൽ നിന്ന് സ്വർണ്ണം ഡെപ്പോസിറ്റായി സ്വീകരിക്കുക, അതിന് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുക , ഇത്തരത്തിലുള്ള രീതികൾ വലിയ സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.

“ഇത്രയും കുറഞ്ഞ നിരക്കിൽ എങ്ങനെ നൽകുന്നു?”, “ഇത്രയും ഉയർന്ന പലിശ എങ്ങനെ നൽകുന്നു?”, “ഇത്രയും വലിയ ലാഭം എവിടെ നിന്നാണ് വരുന്നത് ?” എന്ന അടിസ്ഥാന ചോദ്യങ്ങൾ പോലും ചോദിക്കാതെയാണ് പലരും പണം കൈമാറുന്നത്. ഒരു സ്ഥാപനത്തിന്റെ ഷോറൂമിന്റെ വലിപ്പം അതിന്റെ സാമ്പത്തിക വിശ്വാസ്യതയുടെ തെളിവല്ല. മനോഹരമായ ഇന്റീരിയർ, വലിയ പരസ്യം, സോഷ്യൽ മീഡിയയിലെ സാന്നിധ്യം, ആകർഷകമായ ഓഫറുകൾ, ഉയർന്ന പലിശ വാഗ്ദാനം ഇവയൊന്നും ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയുടെ സർട്ടിഫിക്കറ്റല്ല.

തട്ടിപ്പുകാരൻ ആദ്യം നൽകുന്നത് പണമാണ്. അവസാനം കൊണ്ടുപോകുന്നത് മറ്റുള്ളവരുടെ സമ്പാദ്യമാണ്. ഇന്ന് വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന ഒരാളുടെ കൈയിൽ പണം കൊടുക്കുന്നതിന് മുമ്പ് അയാൾ കഴിഞ്ഞ അഞ്ച് വർഷം എവിടെയായിരുന്നു എന്ന് അന്വേഷിക്കണം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പരിശോധിക്കണം. ജി.എസ്.ടി. രജിസ്ട്രേഷൻ പരിശോധിക്കണം. സാമ്പത്തിക ഇടപാടുകളുടെ നിയമസാധുത ഉറപ്പാക്കണം. വ്യാപാര ചരിത്രം പരിശോധിക്കണം. ഉടമകളുടെ മുൻകാല സ്ഥാപനങ്ങളും ഇടപാടുകളും അന്വേഷിക്കണം. അസാധാരണമായ പലിശയോ ലാഭമോ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അവിടെത്തന്നെ സംശയം തുടങ്ങണം.

തട്ടിപ്പിന് ഇരയായ ശേഷം ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിനെക്കാൾ നല്ലത് തട്ടിപ്പിൽ വീഴുന്നതിന് മുമ്പ് അഞ്ച് മിനിറ്റ് അന്വേഷണം നടത്തുന്നതാണ്. തട്ടിപ്പുകാരൻ നമ്മുടെ മുന്നിലൂടെ നടക്കുമ്പോൾ കണ്ണടയ്ക്കുകയും, തട്ടിപ്പിനിരയായ ശേഷം മാത്രം നടപടി ആവശ്യപ്പെടുകയും ചെയ്യുന്ന സംസ്കാരം മാറണം. സ്വർണ്ണ വ്യാപാര മേഖലയിൽ സംശയകരമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വ്യാപാര സംഘടനകളും നിയമസംവിധാനങ്ങളും ഉടൻ ഇടപെടണം. പരാതികൾ അവഗണിക്കരുത്. തെളിവുകൾ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണം. അതുപോലെ തന്നെ, തട്ടിപ്പിന് ഇരയായ വ്യാപാരികളും നിർമ്മാതാക്കളും നാണക്കേടോ മാനഭയമോ കാരണം മൗനം പാലിക്കരുത്.

ഇന്ന് ഒരാൾ മിണ്ടാതിരിക്കുന്നത് കാരണം നാളെ ഒരുപക്ഷേ മറ്റൊരാൾക്ക് നഷ്ടമാവുന്നത് അവരുടെ ജീവിതവും സമ്പാദ്യവും ആകാം . എത്ര തവണ തട്ടിപ്പിനിരയായിട്ടും മലയാളികൾ ഇനിയും പഠിച്ചില്ലെങ്കിൽ, ഇനി നഷ്ടപ്പെടുന്നത് പണം മാത്രമായിരിക്കില്ല നിലനിൽപ്പ് കൂടിയായിരിക്കും.

അതുകൊണ്ട് ഒരു അപേക്ഷയല്ല, ഒരു മുന്നറിയിപ്പാണ്. ആരെയും വിശ്വസിച്ച് പണം നൽകരുത്. ആദ്യം അന്വേഷിക്കുക, പിന്നെ മാത്രം നിക്ഷേപിക്കുക.

മോഹന വാഗ്ദാനങ്ങൾക്ക് പിന്നാലെ പോകാതെ രേഖകൾ പരിശോധിക്കുക.തട്ടിപ്പ് കണ്ടാൽ മിണ്ടാതിരിക്കരുത്. തട്ടിപ്പുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t