ബംഗളൂരു : താജ് യശ്വന്ത്പുര, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. വിവിധ ഹോട്ടലുകളിൽനിന്നായി പഴകിയ സാധനങ്ങളും പിടിച്ചെടുത്തു.
പഴകിയ മാംസം, കാലാവധി കഴിഞ്ഞ പാൽ, പൂപ്പൽ ബാധിച്ച പച്ചക്കറികൾ തുടങ്ങിയവയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽനിന്ന് കണ്ടെടുത്തത്.
ദി ലളിത് അശോക് ഹോട്ടലിൽ നിന്ന് 76 കിലോ പഴകിയ ഇറച്ചിയും 200 കിലോ പച്ചക്കറികളും കാലാവധി കഴിഞ്ഞ 32 ലിറ്റർ പാലും പിടിച്ചെടുത്തു.
ഷാങ്ഗ്രി-ലാ ബെംഗളൂരുവിൽ നിന്ന് 15 കിലോ ഇറച്ചിയാണ് പിടികൂടിയത്. ഫോർ സീസൺസ് ഹോട്ടലിൽനിന്ന് 19 കിലോ ഇറച്ചിയും പിടിച്ചു. വിവാന്ത ബെംഗളൂരു വൈറ്റ്ഫീൽഡിൽനിന്ന് കാലാവധി കഴിഞ്ഞ മൂന്നുകിലോ ബേക്കറി ഉത്പന്നങ്ങൾ പിടികൂടി നശിപ്പിച്ചു.
താജ് യശ്വന്ത്പുരയിൽ നിന്ന് 72 കിലോ പഴകിയ ഇറച്ചിയും മീനും പിടിച്ചെടുത്ത് നശിപ്പിച്ചു. റാഡിസൺ ബ്ലൂ ഹോട്ടലിൽനിന്നാണ് ഏറ്റവും കൂടുതൽ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. 50 കിലോ കോഴിയിറച്ചിയടക്കം ആകെ 75 കിലോ ഇറച്ചി, 23 കിലോ മീൻ, ഏഴ് കിലോയുടെ പച്ചക്കറികളുമാണ് ഇവിടെ നിന്ന് പിടികൂടി നശിപ്പിച്ചത്.
നഗരത്തിലെ ഉയർന്നനിലവാരമുള്ള ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങളും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനായിരുന്നു ഭക്ഷ്യാസുരക്ഷ വകുപ്പ് മിന്നൽ പരിശോധന നടത്തിയതെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞു. നഗരത്തിലെ 26 ത്രീസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന : ഇറച്ചിയും മീനും ഉൾപ്പെടെ വളരെയധികം പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തു !!
Advertisement
Advertisement
Advertisement