breaking news New

കേരളത്തിന്റെ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റുമായി ബന്ധപ്പെട്ട അസ്ഥി-പേശി ചികിത്സാരീതിയെ ആയുഷ് മന്ത്രാലയത്തിന് കീഴില്‍ സ്വതന്ത്ര ശാഖയായി അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു യാദവ്

ഡോ. എം പി. അബ്ദുസ്സമദ് സമദാനി എം പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. കളരിചികിത്സയെ ഒരു പ്രത്യേക വൈദ്യശാസ്ത്ര ശാഖയായി അംഗീകരിക്കുന്നതിനെ സംബന്ധിച്ചും ആയുഷ് ചട്ടക്കൂടിലേക്ക് ഉള്‍പ്പെടുത്താന്‍ വിദഗ്ധ സമിതികളുടെ നിര്‍ദേശങ്ങള്‍, ഗവേഷണ ഗ്രാന്റുകള്‍, സാങ്കേതിക പരിശീലനം, സര്‍ട്ടിഫിക്കേഷന്‍ എന്നിവ ലഭ്യമാക്കുന്നത് സംബന്ധിച്ചും ലോക്സഭയില്‍ രേഖാമൂലം നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

ആയുര്‍വേദം, യോഗ-പ്രകൃതിചികിത്സ, യൂനാനി, സിദ്ധ, സോവ-റിഗ്പ, ഹോമിയോപ്പതി എന്നീ അംഗീകൃത ആരോഗ്യ സമ്പ്രദായങ്ങളുടെ വികസനവും പ്രചാരണവും മാത്രമാണ് ആയുഷ് മന്ത്രാലയത്തിന്റെ ചുമതലയില്‍ വരുന്നത്. കളരിചികിത്സ നിലവില്‍ ഈ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇതിനെ ആയുഷ് ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്നതിനായി പ്രത്യേക വിദഗ്ധ സമിതികളോ കേന്ദ്ര സാമ്പത്തിക ഗ്രാന്റുകളോ ഔദ്യോഗിക സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളോ നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.

മര്‍മ ചികിത്സ, കായിക അഭ്യാസങ്ങള്‍ക്കിടെ ഉണ്ടാകുന്ന പരുക്കുകള്‍ക്കുള്ള പരിചരണം, അസ്ഥിരോഗ ശമനം, പ്രത്യേക ഔഷധക്കൂട്ടുകള്‍ എന്നിവയടങ്ങിയ കളരിചികിത്സ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അറിവാണ്. ഈ പ്രാചീന വിജ്ഞാനം വംശനാശം സംഭവിച്ചു പോകാതിരിക്കാന്‍ കേന്ദ്ര തലത്തില്‍ അംഗീകാരവും ഗവേഷണ പിന്തുണയും വേണമെന്ന് പരമ്പരാഗത വൈദ്യന്മാരും വിദഗ്ധരും ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t