മനുഷ്യന്റെ പരിണാമത്തെക്കുറിച്ച് ലോകം പഠിച്ചുകൊണ്ടിരുന്ന കാലത്ത്, ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട ഒരു ഫോസിൽ ലോകത്തെ മുഴുവൻ കബളിപ്പിച്ചു. ഒരു കുരങ്ങന്റെ താടിയെല്ലും മനുഷ്യന്റെ തലയോട്ടിയും കൂട്ടിച്ചേർത്തുണ്ടാക്കിയ ആ ‘ആദ്യകാല മനുഷ്യൻ’, നാൽപത് വർഷത്തോളം ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തി.
1912-ൽ ചാൾസ് ഡോസൺ എന്ന അമച്വർ പുരാവസ്തു ഗവേഷകൻ, ഇംഗ്ലണ്ടിലെ പിൽറ്റ്‌ഡൗൺ എന്ന സ്ഥലത്ത് വെച്ച് ഒരു തലയോട്ടി കണ്ടെത്തിയെന്ന് അവകാശപ്പെട്ടു. കുരങ്ങന്റെ തലയും മനുഷ്യന്റെ ബുദ്ധിയും ഒത്തിണങ്ങിയ ഒരു ജീവിയുടെ ഫോസിലാണിതെന്ന് ശാസ്ത്രലോകം വിശ്വസിച്ചു. മനുഷ്യന്റെ പരിണാമത്തിൽ കാണാതായ ‘മിസ്സിംഗ് ലിങ്ക്’ (Missing Link) കണ്ടെത്തിയെന്നായിരുന്നു അക്കാലത്തെ ശാസ്ത്രജ്ഞരുടെ അവകാശവാദം. ലോകമെമ്പാടുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ ഈ കണ്ടെത്തലിനെ അംഗീകരിക്കുകയും ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ആഘോഷിക്കുകയും ചെയ്തു.
ഏകദേശം 40 വർഷത്തോളം ഈ തലയോട്ടി ശാസ്ത്രലോകത്തെ വലിയൊരു അത്ഭുതമായി നിലനിന്നു. എന്നാൽ 1953-ൽ പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കാര്യങ്ങൾ പുറത്തുവന്നു !! ഇതൊരു പുരാതന മനുഷ്യന്റെ അവശിഷ്ടമായിരുന്നില്ല! മറിച്ച്, ഒരു ആധുനിക മനുഷ്യന്റെ തലയോട്ടിയും ഒരു ഒറാങ് ഉട്ടാന്റെ (Orangutan) താടിയെല്ലും രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി കൂട്ടിച്ചേർത്തതായിരുന്നു. പഴയതാക്കി കാണിക്കാൻ താടിയെല്ല് കൃത്രിമമായി നിറം പിടിപ്പിക്കുകയും പല്ലുകൾ തേച്ചു മിനുക്കുകയും ചെയ്തിരുന്നു.
ആരാണ് ഈ തട്ടിപ്പിന് പിന്നിലെന്നത് ഇന്നും വലിയൊരു ചർച്ചാവിഷയമാണ്. ചാൾസ് ഡോസൺ തന്നെയാണ് പ്രധാന പ്രതിയെങ്കിലും, പല പ്രമുഖ ശാസ്ത്രജ്ഞരും ഈ തട്ടിപ്പിൽ പങ്കാളികളായിരുന്നുവെന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷ് ശാസ്ത്രത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയൊരു മേൽക്കൈ നേടിക്കൊടുക്കുക എന്നതായിരുന്നു ഈ തട്ടിപ്പിന്റെ പ്രധാന ലക്ഷ്യം. അക്കാലത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ഫോസിലുകളെക്കാൾ മഹത്തരമാണ് ബ്രിട്ടീഷ് ഫോസിൽ എന്ന് സ്ഥാപിക്കാനുള്ള അമിതാവേശം ശാസ്ത്രലോകത്തെ തന്നെ ഒരു വലിയ അബദ്ധത്തിൽ ചാടിച്ചു.
1953-ൽ പിൽറ്റ്‌ഡൗൺ മാൻ ഒരു തട്ടിപ്പാണെന്ന് തെളിഞ്ഞപ്പോൾ ലോകം ഞെട്ടി. ശാസ്ത്രജ്ഞർ പോലും സ്വന്തം വിശ്വാസങ്ങളിലും താല്പര്യങ്ങളിലും അകപ്പെട്ടുപോയാൽ എന്തു സംഭവിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിത്. പിൽറ്റ്‌ഡൗൺ മാൻ തട്ടിപ്പ് ഇന്നും ശാസ്ത്രഗവേഷണങ്ങളിൽ ഒരു പാഠമായി തുടരുന്നു ... വസ്തുതകൾക്ക് മുൻപിൽ കണ്ണടച്ച് വിശ്വസിക്കരുത്, മറിച്ച് തെളിവുകളെ എപ്പോഴും സംശയത്തോടെ പരിശോധിക്കണം.
ഇന്നത്തെ ശാസ്ത്രലോകത്ത് ഇത്തരം തട്ടിപ്പുകൾ നടക്കാൻ സാധ്യതയില്ലെങ്കിലും, അന്ന് നടന്ന ഈ സംഭവം ചരിത്രത്തിലെ ഏറ്റവും രസകരമായതും എന്നാൽ ലജ്ജാകരവുമായ ഒന്നായി ഇന്നും ചർച്ച ചെയ്യപ്പെടുന്നു.
ചരിത്രത്തിൽ പലവിധത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ട് : എന്നാൽ ശാസ്ത്രത്തിന്റെ പേരിൽ നടന്ന ഏറ്റവും വലിയ വഞ്ചനയായി കണക്കാക്കപ്പെടുന്നത് 1912-ൽ നടന്ന ‘പിൽറ്റ്‌ഡൗൺ മാൻ’ (Piltdown Man) തട്ടിപ്പാണ് ...
Advertisement
Advertisement
Advertisement