breaking news New

ഒന്നിനു പുറകെ ഒന്നായി നിമിഷങ്ങളുടെ മാത്രം വ്യത്യാസത്തില്‍ രണ്ട് അതിശക്തമായ ഭൂചലനങ്ങള്‍ : ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങൾ : അടിയന്തരാവസ്ഥ !!

മരണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടാക്കിയതായി ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യുഎസ് ജിയോളജിക്കല്‍ സര്‍വേ ആദ്യം അറിയിച്ചത് ആദ്യ ഭൂചലനത്തിന്റെ തീവ്രത 7.1 ആയിരുന്നു എന്നാണ്. പിന്നീട് അത് 7.2 ആയി തിരുത്തി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കാരക്കാസില്‍ നിന്ന് ഏകദേശം 168 കിലോമീറ്റര്‍ (104 മൈല്‍) പടിഞ്ഞാറ് ഭാഗത്തുള്ള കരീബിയന്‍ തീരദേശ പട്ടണമായ മോറോണിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു. വെറും 39 സെക്കന്‍ഡിനുള്ളില്‍ അതിനേക്കാള്‍ കരുത്തുള്ള 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. ആദ്യ ഭൂചലനം 22 കിലോമീറ്റര്‍ ആഴത്തിലാണ് സംഭവിച്ചതെങ്കില്‍ രണ്ടാമത്തേത് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്. രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മോറോണിന് 16 കിലോമീറ്റര്‍ (10 മൈല്‍) തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു.

വെനസ്വേലയില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് അസാധാരണമാണ്. ഇപ്പോള്‍ ഉണ്ടായ ഭൂചലനങ്ങള്‍ ഒരു നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ചലനങ്ങളില്‍ ഒന്നാണ്. വെനസ്വേല ഒന്നിലധികം ഭ്രംശരേഖകള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, തെക്കേ അമേരിക്കന്‍ പ്ലേറ്റും കരീബിയന്‍ പ്ലേറ്റും ചേരുന്നിടത്തുള്ള ഇതിന്റെ സ്ഥാനം കാരണം ലാറ്റിന്‍ അമേരിക്കയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ ഭൂചലനങ്ങള്‍ വളരെ കുറവാണ്. ലാറ്റിന്‍ അമേരിക്കയിലെ തന്നെ മെക്‌സിക്കോ, ചിലി തുടങ്ങിയ രാജ്യങ്ങള്‍ ‘പസഫിക് റിംഗ് ഓഫ് ഫയര്‍’ എന്ന അതീവ ഭൗമചലന സാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ 90% ഭൂകമ്പങ്ങള്‍ക്കും കാരണമാകുന്ന ഈ മേഖലയില്‍ ഭൂകമ്പങ്ങള്‍ പതിവാണെങ്കിലും വെനസ്വേലയില്‍ ഈ സാഹചര്യം വ്യത്യസ്തമാണ്.

ഭൂകമ്പത്തെത്തുടര്‍ന്ന് തലസ്ഥാനമായ കാരക്കാസില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെട്ടിടങ്ങള്‍ ശക്തമായി ആടിയുലയുകയും ചുവരുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് വീഴുകയും ചെയ്തു. പലയിടത്തും വൈദ്യുതിയും സെല്‍ഫോണ്‍ സിഗ്‌നലുകളും തടസ്സപ്പെടുകയും ജനങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും പ്രിയപ്പെട്ടവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനും ബുദ്ധിമുട്ടുണ്ടാക്കി.

നാശനഷ്ടങ്ങള്‍ക്കൊപ്പം തന്നെ ആളപായത്തെക്കുറിച്ചുള്ള ആശങ്കകളും ഉയരുന്നുണ്ട്. ഫാല്‍ക്കണ്‍ സ്റ്റേറ്റില്‍ 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂകമ്പം കഴിഞ്ഞ് നാല് മണിക്കൂര്‍ പിന്നിട്ടിട്ടും നിരവധി പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഗവര്‍ണര്‍ വിക്ടര്‍ ക്ലാര്‍ക്ക് അറിയിച്ചു. പരിക്കേറ്റവരെ സഹായിക്കാന്‍ രാജ്യത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആക്ടിംഗ് പ്രസിഡന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃത്യമായ മരണസംഖ്യയോ പരിക്കേറ്റവരുടെ വിവരങ്ങളോ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വെനസ്വേലയിലെ പ്രധാന വിമാനത്താവളമായ സൈമണ്‍ ബൊളിവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഭൂകമ്പത്തില്‍ കനത്ത കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് വിമാനത്താവളം ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. കാരക്കാസിലെ അള്‍ട്ടാമിറ പോലെയുള്ള തിരക്കേറിയ ഭാഗങ്ങളില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവീണത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പറഞ്ഞു. റോഡുകളില്‍ വീണുകിടക്കുന്ന വൈദ്യുതി പോസ്റ്റുകളും അവശിഷ്ടങ്ങളും ഗതാഗതത്തെ സാരമായി ബാധിച്ചു.

ഭൂകമ്പത്തിന്റെ പ്രകമ്പനം വെനസ്വേലയില്‍ മാത്രം ഒതുങ്ങിനിന്നില്ല. 1,700 കിലോമീറ്റര്‍ അകലെയുള്ള ബ്രസീലിന്റെ ആമസോണ്‍ മേഖലയിലെ മനൗസ് പോലുള്ള നഗരങ്ങളില്‍ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. കൊളംബിയയുടെ ചില ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടുവെങ്കിലും അവിടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിര്‍ജിന്‍ ഐലന്‍ഡ്സിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കൊളംബിയന്‍ തീരത്ത് സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദുരന്തസമയത്ത് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നായിബ് ബുക്കലെ വെനസ്വേലന്‍ ജനതയ്ക്ക് പ്രാര്‍ത്ഥനകളും പിന്തുണയും അറിയിച്ചു. അമേരിക്കന്‍ പ്രതിനിധികളും വെനസ്വേലയിലെ ദുരിതബാധിതര്‍ക്കായി തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്.

തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആളുകള്‍ തകരാന്‍ സാധ്യതയുള്ള കെട്ടിടങ്ങളില്‍ നിന്ന് മാറി പുറത്ത് തന്നെ തുടരാന്‍ നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏതാനും ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ പ്രോട്ടോക്കോളുകളും സജീവമാക്കിയതായും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആഭ്യന്തര മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t