breaking news New

ബ്രെക്സിറ്റാനന്തര വിസ പദ്ധതിയുടെ മറവില്‍ യുകെയിലെ സോഷ്യല്‍ കെയര്‍ മേഖലയില്‍ നടക്കുന്ന വന്‍ വിസ തട്ടിപ്പുകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് മലയാളി യുവാവിന് ബ്രിട്ടീഷ് കോടതിയുടെ ചരിത്ര വിധി

കെയര്‍ വര്‍ക്കര്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും യുകെയില്‍ എത്തിയ ശേഷം ഒരു ദിവസത്തെ ജോലി പോലും നല്‍കാതിരിക്കുകയും ചെയ്ത തൊഴിലുടമയില്‍ നിന്ന് മലയാളി യുവാവിന് 30,000 പൗണ്ട് (ഏകദേശം 33 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ വിധിച്ചു.

സോഷ്യല്‍ കെയര്‍ മേഖലയുടെ ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി മാറിയേക്കാവുന്ന നിയമപ്പോരാട്ടമാണ് കോട്ടയം സ്വദേശിയായ ഷെബിന്‍ ഷാജി എന്ന 33-കാരന്‍ യുകെ മണ്ണില്‍ ജയിച്ചുകയറിയത്.

കേരളത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഷെബിന്‍ ഷാജി, യുകെയില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുടെ കനത്ത ക്ഷാമമുണ്ടെന്ന ധാരണയിലാണ് വിസയ്ക്ക് ശ്രമിക്കുന്നത്. നാട്ടിലിരുന്ന് ഒരു യൂട്യൂബ് ഇന്‍ഫ്ളുവന്‍സര്‍ വഴി ബന്ധപ്പെട്ട ഏജന്റിന് വിസ പ്രൊസസിംഗിനായി 17,000 പൗണ്ട് (ഏകദേശം 18.7 ലക്ഷം രൂപ) ഷെബിന്‍ ഫീസായി നല്‍കിയിരുന്നു. തുടര്‍ന്ന് 'സ്വാന്‍ കെയര്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്' എന്ന യുകെ കമ്പനി വാട്സ്ആപ്പ് വഴി ഇന്റര്‍വ്യൂ നടത്തുകയും യുകെയില്‍ താമസിച്ചു ജോലി ചെയ്യാനുള്ള സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു. വലിയ പ്രതീക്ഷകളോടെ ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡില്‍ എത്തിയ ഷെബിന്‍, ജോലിക്കായി ഒരു കാര്‍ വാങ്ങുകയും ആവശ്യമായ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ യുകെയില്‍ എത്തിയ ഷെബിന് ഒരു ദിവസം പോലും ജോലി നല്‍കാന്‍ സ്വാന്‍ കെയര്‍ സൊല്യൂഷന്‍സ് തയ്യാറായില്ല. നിലവിലുള്ള യുകെ വിസ ചട്ടങ്ങള്‍ പ്രകാരം സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയിലല്ലാതെ മറ്റെവിടെയെങ്കിലും ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ഷെബിന് നിയമപരമായ അനുമതിയുണ്ടായിരുന്നില്ല. ഇതോടെ പണമില്ലാതെ കടുത്ത പ്രതിസന്ധിയിലായ ഷെബിനോട്, രേഖകളില്ലാതെ പണമായി വേതനം ലഭിക്കുന്ന (ക്യാഷ് ഇന്‍ ഹാന്‍ഡ്) ജോലികള്‍ ചെയ്യാനും കടുത്ത പട്ടിണിയിലാകുമ്പോള്‍ ഫുഡ് ബാങ്കുകളെ ആശ്രയിക്കാനുമാണ് തട്ടിപ്പ് കമ്പനി ഉപദേശിച്ചത്.

ഒരു വര്‍ഷത്തോളം കടുത്ത ദുരിതത്തിലൂടെ കടന്നുപോയ ഷെബിന്‍, ഒടുവില്‍ 2024 ഏപ്രിലില്‍ മറ്റൊരു സ്പോണ്‍സറെ കണ്ടെത്തിയെങ്കിലും വിസ തട്ടിപ്പ് മൂലം ഉണ്ടായ കടുത്ത മാനസിക-ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഒടുവില്‍ ഇന്ത്യയിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. എന്നാല്‍ തന്നെ ചതിച്ച കമ്പനിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തന്നെ ഷെബിന്‍ തീരുമാനിച്ചു. യുകെയിലെ പ്രമുഖ എംപ്ലോയ്മെന്റ് ജസ്റ്റിസ് ചാരിറ്റിയായ 'വര്‍ക്ക് റൈറ്റ്‌സ് സെന്റര്‍' മുഖേനയാണ് ഷെബിന്‍ സ്വാന്‍ കെയറിനെതിരെ നിയമനടപടികളിലേക്ക് നീങ്ങിയത്.

ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കി യുകെയില്‍ എത്തി ജോലിയൊന്നുമില്ലാതെ അലയുന്ന സമകാലിക സാഹചര്യം ഷെബിന്‍ കോടതിയില്‍ തുറന്നുകാട്ടി. കേസ് വിശദമായി പരിശോധിച്ച എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍ മെയ് മാസത്തില്‍ നടത്തിയ അന്തിമ വിചാരണയിലാണ് ഷെബിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. ചെയ്യാന്‍ തയ്യാറായിരുന്ന ജോലിയുടെ വേതനവും ഹോളിഡേ പേയും ഉള്‍പ്പെടെ 28,843.54 പൗണ്ടും (ഏകദേശം 31.7 ലക്ഷം രൂപ), ഇതിന് പുറമെ കോടതി ചെലവായി 8,700 പൗണ്ടും (ഏകദേശം 9.5 ലക്ഷം രൂപ) ഷെബിന് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു.

ഏജന്റുമാരുടെ കപട വാഗ്ദാനങ്ങളില്‍ വീണ് ലക്ഷങ്ങള്‍ കടം വാങ്ങി യുകെയില്‍ എത്തി സമാനമായ രീതിയില്‍ തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ നിയമപരമായ ആത്മവിശ്വാസവും വഴികാട്ടിയുമാകുന്നതാണ് ഷെബിന്‍ ഷാജിയുടെ ഈ ചരിത്ര വിജയം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t