breaking news New

ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും 31 മരണം !!

കടുത്ത വേനല്‍ അനുഭവപ്പെടുന്ന ‘നൗതപ’ (ഏറ്റവും ചൂടേറിയ ഒന്‍പത് ദിവസങ്ങള്‍) സമയത്താണ് അപ്രതീക്ഷിതമായി സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടായത്. ലഖ്നൗ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍, തെറായി മേഖലകളിലെ ജനജീവിതം ഇതോടെ പൂര്‍ണമായും സ്തംഭിച്ചു.

മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീടുകളുടെ മേല്‍ക്കൂരകളും കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇടിമിന്നലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി. മരങ്ങള്‍ റെയില്‍വേ ട്രാക്കിലേക്ക് വീണതിനെയും വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിനെയും തുടര്‍ന്ന് കാണ്‍പുര്‍- ഒറായി സെക്ഷനിലെയും ഗോരഖ്പുര്‍ മേഖലയിലെയും റെയില്‍ ഗതാഗതം തടസപ്പെട്ടു.

ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബുന്ദേല്‍ഖണ്ഡ് മേഖലയിലാണ്. ഇവിടെ മാത്രം 10 പേര്‍ മരിച്ചു. ബാന്ദ, ഹക്കിംപുര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ റായ്ബറേലി, അംബേദ്കര്‍ നഗര്‍, കൗശാംബി, പ്രതാപ്ഗഡ്, അസംഗഡ്, ബല്ലിയ, ഭദോഹി, ആഗ്ര, മഥുര, ഉന്നാവോ, ഫത്തേപുര്‍ തുടങ്ങിയ ജില്ലകളിലും ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും, നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കി. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ഉടന്‍ തന്നെ സാമ്പത്തിക സഹായം ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സീതാപുര്‍, ബദൗണ്‍, ഝാന്‍സി എന്നിവിടങ്ങളില്‍ വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t