breaking news New

നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയും മഹല്ല് കമ്മിറ്റിയുടെ അനുമതിയില്ലാതെയും ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെതിരെ നീതി തേടി ഭര്‍തൃവീടിന് മുന്നില്‍ യുവതിയുടെ സമരം !!

തൃശ്ശൂർ : ചാവക്കാട് ഇടക്കഴിയൂര്‍ സ്വദേശിനിയും, ഡോക്ടറുമായ ആയിഷ മുഹമ്മദാണ് ഭര്‍ത്താവ് ഡോ. അലി അബ്ദുല്‍ ലത്തീഫിന്റെ വീടിനു മുന്നില്‍ ഉപരോധ സമരം നടത്തുന്നത്.

മകളുമായി എത്തിയ ഡോക്ടര്‍ ആയിഷയുടെ സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരമാകാത്തതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വലിയ തര്‍ക്കവും സംഘര്‍ഷാവസ്ഥയുമാണ് നിലനില്‍ക്കുന്നത്. ‘ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ 13 വര്‍ഷം കഴിയുന്നു. തുടക്കം മുതല്‍ സ്വത്തു കുറവ്, സ്വര്‍ണം കുറവ് എന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും ഒരുപാട് പീഡനങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കൊറോണ കാലത്ത് മംഗലാപുരത്ത് ഞങ്ങള്‍ ജോലി ചെയ്യുന്ന സമയത്ത് എന്നെ വീട്ടില്‍ പൂട്ടിയിടുക വരെ ചെയ്തു. ഒടുവില്‍ മംഗലാപുരം പോലീസിന്റെ സഹായത്തോടെയാണ് ഞാന്‍ നാട്ടിലേക്ക് തിരിച്ചുവന്നത്,’ ഡോക്ടര്‍ ആയിഷ കണ്ണീരോടെ പറയുന്നു.

വിവാഹബന്ധം നിലനില്‍ക്കെത്തന്നെ കോഴിക്കോട് പൂവാറ്റുപുറമ്പുള്ള ഒരു മഹല്ലില്‍ വച്ചാണ് ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതെന്ന് ആയിഷ ആരോപിക്കുന്നു. ‘100 പവന്‍ സ്വര്‍ണവും പണവും വാങ്ങിയാണ് 2013-ല്‍ എന്നെ കല്യാണം കഴിച്ചത്. ഇപ്പോള്‍ അതൊന്നും തിരികെ തരാതെയും, മകള്‍ക്ക് അഞ്ചുപൈസ തരാതെയുമാണ് ഇദ്ദേഹം വേറെ കല്യാണം കഴിച്ച് ജീവിക്കുന്നത്. സ്വന്തം മഹല്ലിന്റെ അനുമതി പത്രം പോലുമില്ലാതെയാണ് മറ്റൊരു മഹല്ലില്‍ പോയി ഈ കല്യാണം നടത്തിയത്,’ ആയിഷ കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കോടതിയില്‍ നിന്നും ഉത്തരവ് നേടി എത്തിയപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ വീട് പൂട്ടി വെള്ളവും കറന്റും വിച്ഛേദിച്ച് സ്ഥലംവിടുകയായിരുന്നു. കോടതി ഉത്തരവുമായി ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ആയിഷയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് രൂക്ഷമായ വാഗ്വാദവുമുണ്ടായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4