ആലപ്പുഴ മാന്നാർ സ്വദേശിയാണ്. അബുദാബിയിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. അബുദാബിയിലെ ഖലീഫ സർവകലാശാലയിൽ ഇ-ലേണിങ് ഡെവലപ്പ്മെന്‍റ് ഡിപ്പാർട്ട്മെൻ്റിന്‍റെ ടീം ഹെഡ് ആയി പ്രവർത്തിച്ചു വരുകയായിരുന്നു. സിനിമകളെ കുറിച്ചുള്ള ആഴത്തിലുള്ളതും മൂർച്ഛയേറിയതുമായ വിശകലനങ്ങളിലൂടെയും നിരൂപണങ്ങളിലൂടെയുമാണ് ശ്യാം ശങ്കരൻ വായനക്കാർക്ക് പരിചിതനായിരുന്നത്.
മലയാള സിനിമയുടെ ദാർശനികതയെയും അതിന്‍റെ സൗന്ദര്യത്തെയും വളരെ സൂക്ഷമതയോടെ വായനക്കാരിലേക്കെത്തിച്ച ശ്യാം ശങ്കരൻ, നിരവധി ചിത്രങ്ങളുടെ വേറിട്ടതും ഉൾക്കാഴ്ചയുള്ളതുമായ എഴുത്തുകൾ പങ്കുവച്ചിട്ടുണ്ട്.
‘തൂവാനത്തുമ്പികൾ’ അടക്കമുള്ള മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ മുതൽ ‘പ്രേമലു’ പോലെയുള്ള ന്യൂജൻ സിനിമകളുടെ വരെ ദൃശ്യപരതയും മനുഷ്യവികാരങ്ങളുടെ വാചാലതയും അദ്ദേഹം തന്‍റെ ചലച്ചിത്രാഭിനിവേശം നിറഞ്ഞ വാക്കുകളിലൂടെ ആസ്വാദകർക്ക് മുന്നിൽ കുറിച്ചിട്ടു. സിനിമകൾ മാത്രമല്ല, സിനിമക്കാരെ കുറിച്ചും അദ്ദേഹം ആവേശത്തോടെ എഴുതിയിരുന്നു.
ഷാജി എൻ കരുണും പത്മരാജനും മലയാള സിനിമക്ക് പകർന്നു നൽകിയ ദൃശ്യഭാഷയുടെ ആഴവും പരപ്പും എഴുത്തുകളിലൂടെ സിനിമാസ്വാദകരിൽ എത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. സ്വന്തമായി ഒരു കലാസിനിമ നിർമിക്കുന്നതിനെ പറ്റിയുള്ള ആലോചനകൾ നടക്കുന്നതിനിടയിലാണ് ശ്യാം ശങ്കരന്റെ അകാലത്തിലുള്ള വിടപറച്ചിൽ.
സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് ശ്യാമിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയത്. സംസ്കാരം ഇന്ന് അബുദാബി ന്യൂ സോനാപൂരിലുള്ള കേന്ദ്രത്തിൽ നടക്കും. സിനിമകളുടെ ദൃശ്യസൗന്ദര്യവും, കാഴ്ചകൾക്കപ്പുറം പങ്കുവച്ച കഥകളുടെ കാണാപ്പുറങ്ങളും വാക്കുകളിലൂടെ വായനക്കാർക്ക് മുന്നിൽ കോറിയിട്ട ശ്യാം ശങ്കരന് സി മീഡിയ ഓൺലൈൻ ന്യൂസ് ടീമിൻറെ ആദരാഞ്ജലികൾ.
പ്രമുഖ സിനിമ നിരൂപകനും എഴുത്തുകാരനും അധ്യാപകനുമായ ശ്യാം ശങ്കരൻ (45) അന്തരിച്ചു
Advertisement

Advertisement

Advertisement

