ഇനി മുതൽ ചിത്രത്തിലെ അഭിനേതാക്കളിൽ നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വാങ്ങാനാണ് സംഘടനയുടെ പുതിയ തീരുമാനം. സിനിമയ്ക്കുള്ള കരാറിനൊപ്പം ഈ സത്യവാങ്മൂലവും ഒന്നിച്ചു തന്നെ ഒപ്പിട്ടു വാങ്ങും.
ജൂൺ 26 മുതലാണ് ഈ പുതിയ രീതി നടപ്പിൽ വരുത്താൻ നീക്കം. ഇക്കാര്യം മറ്റ് സിനിമാ സംഘടനകളെ അറിയിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. നിലവിൽ അഭിനേതാക്കളിൽ നിന്ന് മാത്രമാണ് സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത് എങ്കിലും അടുത്ത ഘട്ടത്തിൽ സാങ്കേതിക പ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം വാങ്ങുമെന്ന് സിനിമാ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ സിയാദ് കോക്കർ പറഞ്ഞു.
‘സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അഭിനേതാക്കൾ ലഹരി ഉപയോഗിക്കുന്നതു മൂലം പ്രൊഡക്ഷനുണ്ടാകുന്ന നഷ്ടം അവർ തന്നെ നികത്തണം. അച്ചടക്കം ലംഘിക്കുന്നതും സെറ്റിൽ സമയത്ത് എത്താത്തതുമെല്ലാം പ്രശ്നമാണ്. ലഹരി ഉപയോഗിച്ച് ഒരാൾ പിടിയിലായാലും നിർമാതാവിന് നഷ്ടമുണ്ടാകും’ സിയാദ് കോക്കർ കൂട്ടിച്ചേർത്തു.
