breaking news New

ഇടത് മുന്നണിയിലെ പരസ്യ പോരില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി

പരസ്യമായ കലഹങ്ങള്‍ ഇടതുമുന്നണിയില്‍ നിന്നും ജനങ്ങളെ കൂടുതല്‍ അകറ്റുമെന്നും പദവികളെ ചൊല്ലിയുള്ള പോര് ഒഴിവാക്കി തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കത്തില്‍ ഏതെങ്കിലും ഒരു പക്ഷം പിടിക്കാതെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറയുന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് (എം) സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ആത്മഹത്യയ്ക്ക് തങ്ങളില്ലെന്ന കൃത്യമായ സൂചനയാണ് ജോസ് കെ. മാണിയുടെ പ്രസ്താവന നല്‍കുന്നത്. പാലായില്‍ നടന്ന കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയിട്ടും തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് വലിയ പരാജയം സംഭവിച്ചു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലുകളും സ്വയം തിരുത്തലുകളുമാണ് ഇപ്പോള്‍ എല്‍ഡിഎഫിന് ആവശ്യം.

ഇതല്ലാത്ത രീതിയിലുള്ള ഏതു നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് രാഷ്ട്രീയ ആത്മഹത്യാപരമായിരിക്കുമെന്ന ധാരണ മുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുന്നണിയിലെ പ്രമുഖ പാര്‍ട്ടികള്‍ പരസ്പരം ചെളിവാരിയെറിയുന്നത് നിര്‍ത്തി വെക്കണമെന്നും കേരള കോണ്‍ഗ്രസ് നല്‍കുന്നത് പരസ്യ പോര് അവസാനിപ്പിക്കണമെന്ന വ്യക്തമായ സന്ദേശമാണെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. പദവികളെ ചൊല്ലിയുള്ള തര്‍ക്കം ഒഴിവാക്കി തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇതിനൊപ്പം തന്നെ സ്വന്തം തട്ടകമായ കോട്ടയത്ത് പാര്‍ട്ടി സംഘടനാടിത്തറ കൂടുതല്‍ ശക്തമാക്കാനും കൂടുതല്‍ ചുവടുറപ്പിക്കാനും ജില്ലാ ക്യാമ്പില്‍ തീരുമാനമായി. കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും പഴയകാല പ്രവര്‍ത്തകരെക്കൂടി ഏകോപിപ്പിച്ച് ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും പ്രതിപക്ഷത്തെയും ജോസ് കെ. മാണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വി.ഡി. സതീശന്‍ നയിക്കുന്നു, ബിജെപി ഭരിക്കുന്നു എന്ന രീതിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. സതീശനിലൂടെ ബിജെപി തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ ഭരണതലത്തില്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4