breaking news New

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും സ്ഥാപനത്തിന്റെ മുൻ ചെയർമാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടിൽ സജീഷ് കുമാറിനെ (45) പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ ...

തൃശ്ശൂർ : വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ സജീഷ് കുമാറിനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് പ്രതി നാട്ടിലേക്കെത്തിയത്. വിശ്വദീപ്തി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വിവിധ ജില്ലകളിലായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോലീസ് സജീഷിനായി വലവിരിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്ന വിവരം പോലീസിന് ലഭിക്കുന്നത്.

കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ അറസ്റ്റോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് നിഗമനം. വിഐപികൾ അടക്കമുള്ളവർ തട്ടിപ്പിൽ പങ്കാളികൾ ആയിട്ടുണ്ടെന്നാണ് സൂചന. ഇതിനാൽ കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി മുൻ ചെയർമാൻ സജീഷ്‌കുമാറിനും മറ്റു പ്രതികൾക്കുമെതിരേ നൂറുകണക്കിന് പരാതികളുണ്ട്. തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട സ്റ്റേഷനിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ മറവിൽ 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചന.

ടൗൺ സ്റ്റേഷനിൽ 11, കുന്നംകുളത്ത് 6 എണ്ണം അടക്കം 32 തട്ടിപ്പുകേസുകളുണ്ട്. കുറ്റ്യാടിയിൽ പോലീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 5 ഡയറക്ടർമാരുടെ പേരിൽ കേസെടുത്തിരുന്നു. എം.ഡി. ശക്തിപ്രസാദ്, സജേഷ് കുമാർ മഞ്ചേരി, പ്രബീഷ്, രജീഷ് കുമാർ, സൊസൈറ്റി മാനേജർ ഷൈജു, രമേഷ് പണിക്കർ, പ്രധീഷ്, ഷിജിന, ഷിബിന, മറ്റു ഡയറക്ടർമാർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. കുറ്റ്യാടി സ്റ്റേഷനിൽ മാത്രം നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. കുറ്റാടി പോലീസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റ്യാടി വടയം സ്വദേശിയുടെ പരാതിയിലാണ് കുറ്റ്യാടി പോലീസ് ആദ്യം കേസെടുത്തത്. കൂരാച്ചുണ്ട് സ്വദേശിയിൽ നിന്നും 35 ലക്ഷം രൂപ തട്ടിയ കേസിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2023 ഫെബ്രുവരി 17-നും 2024 ഒക്ടോബർ 31-നുമിടയിലാണ് കുറ്റ്യാടി വടയം സ്വദേശി ധനകാര്യസ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. 34.5 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. പണം നിക്ഷേപിച്ച് ഒരുവർഷം കഴിഞ്ഞാൽ 12 ശതമാനം പലിശ ലഭിക്കുമെന്നു പറഞ്ഞാണ് പണം സ്വീകരിച്ചത്. എന്നാൽ, നിക്ഷേപതിന്റെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്നാണ് പരാതി.

കൂരാച്ചുണ്ട് സ്വദേശി 2021 ഡിസംബർ 13-നും 2024 സെപ്റ്റംബർ 30-നുമിടയിൽ 35 ലക്ഷംരൂപയാണ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ഇയാൾക്കും കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചിട്ടില്ല. കേസിലെ പ്രതികളിൽ ഒരാളായ പ്രതീഷായിരുന്നു സ്ഥാപനത്തിന്റെ ഏജന്റായി പരാതിക്കാരെ സമീപിച്ചത്.

കേന്ദ്ര അംഗീകാരമുള്ള സ്ഥാപനമാണെന്നും വിശ്വസിച്ച് പണം നിക്ഷേപിക്കാമെന്നുള്ള വാഗ്‌ദാനത്തെ തുടർന്നാണ് പരാതിക്കാരൻ പണം നിക്ഷേപിക്കുന്നത്. എന്നാൽ നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. കേരളത്തിലുടനീളം ഒട്ടേറെയാളുകൾ സമാന രീതിയിൽ തട്ടിപ്പിനിരയായതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. കുറ്റ്യാടി മേഖലയിൽ നിന്നു തന്നെ ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ട്.

നിക്ഷേപക തുക ലഭിക്കാതായതോടെ നട്ടം തിരിയുകയാണ് തട്ടിപ്പിനിരയായവർ. കല്യാണ ആവശ്യവും, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പല കാര്യങ്ങൾക്കായി പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. പണം നിക്ഷേപിച്ച കാലയളവിൽ പലിശ ലഭിക്കാത്തവരും നിരവധി പേർ ഉണ്ടെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. വിവിധ ജില്ലകളിൽ നിന്നായി 1500ഓളം പേർ തട്ടിപ്പിനിരയായെന്നാണ് സൂചന.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5