പത്തനംതിട്ട / മല്ലപ്പള്ളി :
ആനിക്കാട് വില്ലേജിൽ നുറോന്മാവ് സെന്റ് തോമസ് മാർത്തോമ പളളിയുടെ പരിസരത്തെ പള്ളിവക സെമിത്തേരിയിൽ നിന്ന് കണ്ണപ്ലാക്കൽ വീട്ടിൽ അന്നമ്മ വർഗ്ഗിസിൻെറ കല്ലറയുടെ മുകൾവശത്ത് സ്ഥാപിച്ചിരുന്ന ഉദ്ദേശം 6 അടി നീളവും 3 അടി വീതി വരുന്നതും 15,000 രൂപ വില വരുന്നതുമായ കറുത്ത നിറമുള്ള ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയതിന് കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. പതിനഞ്ചാം തീയതിക്കും ഇരുപതാം തീയതിക്കും ഇടയിലാണ് മോഷണം നടന്നത്.
ഈ കേസിൽ കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷ്ടിച്ച മൂന്ന് പ്രതികളെ മല്ലപ്പള്ളി കീഴായിപ്പൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയിട്ടുണ്ട്.
പിടിയിൽ ആയവരിൽ രണ്ടുപേർ ഇതര സംസ്ഥാന തൊഴിലാളികളും ഒരാൾ പത്തനംതിട്ട മല്ലപ്പള്ളി പാടിമൺ സ്വദേശിയുമാണ്.
വെസ്റ്റ് ബംഗാൾ സ്വദേശി സുർജിത് ബർമൻ, കന്യാകുമാരി സ്വദേശിയായ ജലാൽ സുന്ദർ സിംഗ്, മല്ലപ്പള്ളി പാടിമൺ കുടപ്പനയ്ക്കൽ സജിത്ത് കെ സി എന്നിവരാണ് പിടിയിലായത്.
കല്ലറകൾ നിർമ്മിക്കുകയും അതിനുമുകളിൽ ഗ്രാനൈറ്റ് സ്ഥാപിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഇവർ.
ഇവർ സ്ഥാപിച്ച ഗ്രാനൈറ്റ് സ്ലാബ് തന്നെയാണ് മോഷണം ചെയ്തെടുത്തത്. മറ്റൊരു സ്ഥലത്ത് കല്ലറയ്ക്ക് മുകളിൽ ഗ്രാനൈറ്റ് സ്ഥാപിക്കുന്നതിനായാണ് ഇവർ തന്നെ മുൻപ് സ്ഥാപിച്ച ഗ്രാനൈറ്റ് സ്ലാബ് ഇളക്കിക്കൊണ്ട് പോയത്.
കല്ലറയുടെ പണികൾ നടത്തുന്ന സംഘം തന്നെയായിരിക്കും മോഷണത്തിന് പിന്നിൽ എന്ന് ആദ്യമേ സൂചന ലഭിച്ചിരുന്നു. കല്ലറ പണി നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ മല്ലപ്പള്ളിയിൽ നിന്ന് പിടികൂടിയത്.
കിഴുവായ്പൂർ സർക്കിൾ ഇൻസ്പെക്ടർ G.സുരേഷ് കുമാർ ,
S I അനീഷ് (SHO)
SCPO സന്തോഷ്,
CPO മാരായ വിഷ്ണു , അമൽ , ശബരീഷ് , ജയകൃഷ്ണൻ , മുഹമ്മദ് അനസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.