breaking news New

കോട്ടയം മെഡിക്കല്‍ കോളേജ് ഹൃദയ ശസ്ത്രക്രിയ മേധാവിയും മുന്‍ സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിനെ തുടര്‍ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തില്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കണമെന്ന് ആവശ്യം !!

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഓഗസ്റ്റ് 13 വ്യാഴാഴ്ച പ്രഭാത വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡോ. ജയകുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഞ്ചിയോഗ്രാം പരിശോധനയില്‍ ഹൃദയത്തിലെ രക്തക്കുഴലുകളില്‍ മൂന്ന് പ്രധാന തടസ്സങ്ങള്‍ കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയും ചെയ്തു.

തുടക്കത്തില്‍ സ്വന്തം മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, ഗുരുതുല്യനായ വ്യക്തിക്ക് ശസ്ത്രക്രിയ നടത്തുമ്പോള്‍ ഉണ്ടാകുന്ന കടുത്ത മാനസിക സംഘര്‍ഷവും സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചു. ഇതേതുടര്‍ന്നാണ് സഹപ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കാതിരിക്കാന്‍ ശസ്ത്രക്രിയ എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് മാറ്റിയത്.

ചികിത്സയ്ക്ക് ഏത് സ്ഥാപനവും തിരഞ്ഞെടുക്കാന്‍ രോഗികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ടെന്ന് അവകാശപ്പെടുകയും സ്വന്തം ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുകയും ചെയ്യുന്നത് പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും മെഡിക്കല്‍ കോളേജുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും അഡ്വ. കുളത്തൂര്‍ ജയ്സിങ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് കര്‍ശന പെരുമാറ്റച്ചട്ടവും മാര്‍ഗ്ഗരേഖയും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ലിസി ആശുപത്രിയില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഡോ. ടി.കെ. ജയകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മുന്‍മന്ത്രി വി.എന്‍. വാസവന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച വിവരവും മന്ത്രി പങ്കുവെച്ചു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജോ ജോസഫ്, ഡോ. എബ്രഹാം ജേക്കബ് എന്നിവരെ കണ്ടുവെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഡോ. ജയകുമാര്‍ ഡിസ്ചാര്‍ജ് ആകുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടനില തരണം ചെയ്ത അദ്ദേഹം വളരെ സന്തോഷവാനായി കാണപ്പെട്ടെന്നും, അദ്ദേഹത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രോഗികളിലേക്ക് 'ജയകുമാര്‍ സാറായി' അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെയെന്നും മന്ത്രി ആശംസിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4