breaking news New

കുപ്രസിദ്ധ കുറ്റവാളി സുകുമാരകുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണം പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന് കൈമാറി ആഭ്യന്തര വകുപ്പ്

ഇതു വരെ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചു വന്നിരുന്നത്.

1984 ജനുവരി 21-നാണ് നാടിനെ നടുക്കിയ ചാക്കോ വധം നടക്കുന്നത്. അബുദാബിയിൽ താൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി സുകുമാരക്കുറുപ്പ് ആവിഷ്കരിച്ച കൊടുംക്രൂരതയായിരുന്നു ഈ കൊലപാതകം. തന്റെ ശരീരത്തോട് സാമ്യമുള്ള ഒരു മൃതദേഹം കാറിലിട്ട് കത്തിച്ച് താൻ മരിച്ചുവെന്ന് ലോകത്തെ വിശ്വസിപ്പിക്കാനായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. ഇതിനായി കരുവാറ്റയിൽ വെച്ച് ലിഫ്റ്റ് ചോദിച്ച ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കാറിൽ കയറ്റുകയും ഈതർ കലർത്തിയ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ചാക്കോയുടെ മൃതദേഹം കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ച് നെൽപ്പാടത്തിനടുത്ത് വെച്ച് അംബാസഡർകാറിനുള്ളിലിട്ട് കത്തിച്ചു. എന്നാൽ സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു ഗ്ലൗസ് ആണ് പോലീസിനെ കൊലപാതകത്തിന്റെ സൂചനകളിലേക്ക് നയിച്ചത്. കുറുപ്പിന്റെ സഹായികളായ ഭാസ്കരപിള്ള, പൊന്നപ്പൻ, ഷാഹു എന്നിവരെ ദിവസങ്ങൾക്കകം പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതിയായ സുകുമാരക്കുറുപ്പ് അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു.

രൂപമാറ്റം വരുത്തി ഉത്തരേന്ത്യയിൽ കഴിയുന്നുണ്ടെന്നും വിദേശത്തേക്ക് കടന്നെന്നും തുടങ്ങി നിരവധി കഥകൾ കുറുപ്പിനെപ്പറ്റി പ്രചരിക്കുന്നുണ്ടെങ്കിലും പോലീസിന് ഇന്നും കുറുപ്പ് ഒരു പിടികിട്ടാപ്പുള്ളിയാണ്. ഈ സാഹചര്യത്തിൽ കുറുപ്പിനെ കണ്ടെത്താൻ പല ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. കുറുപ്പ് സൈനികനായിരുന്ന സമയത്ത് രാജ്യാന്തര ചാരസംഘടനയുമായി ബന്ധമുണ്ടായിരുന്നു എന്ന സംശയവും കുറുപ്പിനെ കാണാമറയത്ത് സുരക്ഷിതനാക്കുന്നുവെന്നും പറയപ്പെടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5