തിരുവല്ല : കുറ്റൂർ കൃഷി ഭവന് കീഴിൽ തരിശ് നിലങ്ങൾ വൃത്തിയാക്കി കൃഷിയിറക്കിയ ചെണ്ടുമല്ലിയുടെ വിളവെടുപ്പിന്റെ തിരക്കിലാണ് ഇപ്പോൾ കർഷകർ. കുറ്റൂർ പഞ്ചായത്തിലെ 3, 7, 10 വാർഡുകളിലായാണ് ഓറഞ്ച്, മഞ്ഞ നിറത്തിൽ ഈ ഓണത്തിനായി പൂക്കൾ ഒരുങ്ങിയിരിക്കുന്നത്.
ആഫ്രിക്കൻ മാരിഗോൾഡ് ഇനത്തിൽപ്പെട്ട തൈകൾ പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാമിൽ നിന്നാണ് സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ മുഖാന്തരം സബ്‌സിഡി നിരക്കിൽ മെയ് മാസം അവസാനം കൃഷി തുടങ്ങിയത്. തുടർന്ന് ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട പരിചരണ മുറകളും വള പ്രയോഗ രീതികളും കൃഷിഭവനിൽ നിന്നും കൃഷിയിടത്തിലെത്തി കർഷകർക്ക് അതാതു സമയങ്ങളിൽ പറഞ്ഞു നൽകി.
ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക ഉപകരണങ്ങൾ, വളം എന്നിവ ലഭ്യമാക്കി. ബിനുകുമാർ, കല്ലൻ പറമ്പിൽ, ഒരുമ കൃഷിക്കൂട്ടം, സന്തോഷ് വി.ആർ, വഞ്ചിക്കാപ്പുഴ എന്നിവരാണ് കൃഷിയുടെ ഓരോ ഘട്ടത്തിലും നേതൃത്വം നൽകിയത്. പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ നിർവഹിച്ചു.
കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. ഗോപകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.ബി. ബാബു, കൃഷി ഓഫീസർ താര മോഹൻ, ഈ കൃഷിക്കായി കൂടുതൽ പ്രയത്നിച്ച വാർഡ് മെമ്പർ ജോൺ പി. ജോൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിന്ദു എ, സി ഡി എസ്സ് ചെയ്യർപേഴ്സൺ സ്മിത രാജഗോപാൽ, പള്ളി വികാരി ഫാ ലിബിൻ എബ്രഹാം, കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓണ വിപണിയിൽ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. തരിശ് നിലങ്ങളെ കൃഷിയോഗ്യമാക്കി കർഷകർക്ക് അധിക വരുമാനം നൽകുക എന്ന കൃഷി ഭവന്റെ ലക്ഷ്യം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്.
ഓണക്കാലത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി പത്തനംതിട്ട തിരുവല്ല കുറ്റൂരിലെ കർഷകരും, കൃഷി ഭവനും ...
Advertisement
Advertisement
Advertisement