കാസര്‍കോട് ഉദുമ സ്വദേശിനിയായ സ്ത്രീയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിന്‍സന്റിനെയാണ് കൊല്ലം തെന്മലയില്‍വെച്ച് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
2025 സെപ്റ്റംബര്‍ 17 മുതല്‍ 2026 ജനുവരി രണ്ടു വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്ത്രീയെ ഫെയ്സ്ബുക് വഴിയാണ് പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവരുടെ വിശ്വാസം പിടിച്ചുപറ്റിയ ആന്റണി വിന്‍സന്റ്, വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാമെന്നും കുടുംബ പ്രശ്‌നങ്ങള്‍ മാറാന്‍ പൂജകള്‍ നടത്തണമെന്നും വിശ്വസിപ്പിച്ച് ഘട്ടങ്ങളിലായി 13,16,731 രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടതോടെ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ സ്ത്രീ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ (ഇന്‍ചാര്‍ജ്) പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ എസ്.ഐ സവ്യസാചി, എ.എസ്.ഐമാരായ പി.കെ. രഞ്ജിത്ത് കുമാര്‍, എം. ദിലീഷ്, പ്രശാന്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സവാദ് അഷ്റഫ്, വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തെന്മലയില്‍ നിന്ന് വലയിലാക്കിയത്.
വിവാഹമോചനം വേഗത്തിലാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി ; പൂജയുടെ പേരിലും തട്ടിപ്പ്, പ്രതി പിടിയിൽ
Advertisement
Advertisement
Advertisement