breaking news New

കോട്ടയത്ത് കഞ്ചാവ് മിഠായി കഴിച്ച് വിദ്യാര്‍ഥി കുഴഞ്ഞുവീണു !! കഞ്ചാവിന്റെ സത്തെടുത്ത് നിര്‍മിച്ച മാരക ലഹരി മിഠായികള്‍ ഉപയോഗിച്ച ഒന്‍പത് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം പിടികൂടി ലഹരിവിമുക്ത കേന്ദ്രത്തിലാക്കി !!

സംഭവത്തില്‍ ഉള്‍പ്പെട്ട 14, 15, 16 വയസ്സുള്ള വിദ്യാര്‍ഥികളെയാണ് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എക്‌സൈസ് കണ്ടെത്തി ചികിത്സയിലാക്കിയത്. കഞ്ചാവ് മിഠായി ഉപയോഗിച്ചതിനെ തുടര്‍ന്ന് കോളജ് വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ സംഭവവും ഇതോടൊപ്പം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോട്ടയത്തുനിന്നു അടുത്തിടെ വിനോദയാത്ര പുറപ്പെട്ട കോളജ് സംഘത്തിലെ വിദ്യാര്‍ഥി യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കോളജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കഞ്ചാവ് മിഠായി ഉപയോഗിച്ചതായി കണ്ടെത്തി എക്‌സൈസിനെ വിവരമറിയിച്ചു. ലഹരി സാന്നിധ്യം ഉറപ്പായതോടെ കോളജ് അധികൃതര്‍ വിനോദയാത്ര ഉടനടി റദ്ദാക്കി തിരികെപ്പോന്നു. അതിഥിത്തൊഴിലാളികളില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ മിഠായി ലഭിച്ചതെന്നാണ് പിടിയിലായ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്.

മൂന്ന് മാസം മുന്‍പ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഋഷികേശ് സിങ്ങില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ എക്‌സൈസ് പിടിച്ചെടുത്ത 194 ഗ്രാം മിഠായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. മിഠായിയില്‍ കഞ്ചാവിന്റെ സാന്നിധ്യം ഫോറന്‍സിക് ലാബില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കി. ഋഷികേശിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഫോണിലേക്ക് വിളിച്ചവരില്‍ ഭൂരിഭാഗവും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് നേരിട്ട് കഞ്ചാവ് മിഠായികള്‍ കണ്ടെത്തുകയായിരുന്നു. 40 എണ്ണം അടങ്ങിയ ഒരു മിഠായി പാക്കറ്റിന് 200 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. കയ്പും മധുരവും കലര്‍ന്ന രുചിയുള്ള, 5 ഗ്രാം തൂക്കം വരുന്ന ഈ മിഠായികളുടെ തുടര്‍ച്ചയായ ഉപയോഗം നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുമെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും എക്‌സൈസ് മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെ ജില്ലയില്‍ നിന്ന് 974 ഗ്രാം കഞ്ചാവ് മിഠായികള്‍ എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5