breaking news New

എറണാകുളം പിറവം പിറമാടം സെന്റ് ജോണ്‍സ് ബേത്‌ലേഹം യാക്കോബായ സുറിയാനിപ്പള്ളിയില്‍ യാക്കോബായ വിഭാഗവും - ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മില്‍ സംഘര്‍ഷം !!

ഇരു വിഭാഗത്തിലുംപെട്ട പുരോഹിതരടക്കം 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാക്കോബായ വിഭാഗം വികാരി ഫാദര്‍ ലാന്‍മോന്‍ പട്ടരുമഠത്തിനെ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും, ഓര്‍ത്തഡോക്‌സ് വികാരി ഫാ. എബിന്‍ എബ്രഹാമിനെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ഇരു വിഭാഗത്തിലും പെട്ട ഒന്‍പത് വിശ്വാസികളെ പ്രാഥമിക ചികിത്സക്ക്‌ ശേഷം വിട്ടയച്ചു. ഞായറാഴ്ച രാവിലെ കുര്‍ബ്ബാന നടത്തികൊണ്ടിരുന്ന വികാരി ഫാ. ലാന്‍മോന്‍ പട്ടരുമഠത്തിനെ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ട വികാരി ഫാ. എബിന്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ കയറി ആക്രമിക്കുകയും പ്രഭാത കുര്‍ബ്ബാന ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തതായി യാക്കോബായ വിഭാഗം ആരോപിച്ചു.

യാതൊരുവിധ കോടതി ഉത്തരവുമില്ലാതെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ പള്ളിയില്‍ കയറി സംഘര്‍ഷം സൃഷ്ടിച്ചതും പ്രഭാത പ്രാര്‍ത്ഥന നടത്തികൊണ്ടിരുന്ന വികാരിയെ തള്ളി താഴെയിടുകയും മര്‍ദിക്കുകയും ചെയ്തതായി പള്ളി ട്രസ്റ്റി കെ.സി. റോയി കടുവാക്കുടി പറഞ്ഞു. തടയാന്‍ ശ്രമിച്ച മറ്റ് മൂന്ന് കമ്മിറ്റി അംഗങ്ങള്‍ക്കും മര്‍ദനമേറ്റു.

സംഭവ സ്ഥലത്തെത്തിയ ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ വിശ്വാസികളെ പിരിച്ച് വിടുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു. അതിനിടെ യാക്കോബായ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പള്ളിയുടെ പ്രവേശന കവാടം അടച്ച് പൂട്ടി.

സമാധാനപരമായി പള്ളിയില്‍ കുര്‍ബ്ബാന നടത്തി കൊണ്ടിരുന്ന വികാരിയെയും വിശ്വാസികളെയും പള്ളിയില്‍ കയറി ആക്രമിച്ച ഓര്‍ത്തഡോക്‌സ്സ് വിഭാഗത്തില്‍പ്പെട്ട പത്തോളം പേര്‍ക്കെതിരെ പള്ളി ട്രസ്റ്റി പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി ഉണ്ടായതുകൊണ്ടാണ് പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ ചെന്നതെന്നും പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ടിരിക്കെ യാക്കോബായ വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ ഞങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് ഓര്‍ത്തഡോക്‌സ് വികാരി ഫാ. എബിന്‍ എബ്രഹാം പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5