വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വലിയ ഭീതി പരത്തിക്കൊണ്ട് കൂറ്റൻ മൺകൂന ഒന്നടങ്കം സമീപത്തെ പാറമടയിലേക്ക് പതിക്കുകയായിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഈ മണ്ണിടിച്ചിൽ നാട്ടിൻപുറത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
മൂവാറ്റുപുഴ മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് പതിനഞ്ചാം വാർഡിലാണ് ഈ ആശങ്കാജനകമായ സംഭവങ്ങൾ നടന്നിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇതേ സ്ഥലത്ത് ഉപയോഗശൂന്യമായ പാറമടയിലെ കെട്ടിക്കിടന്ന വെള്ളത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീണിരുന്നു. തുടർന്ന് സമീപത്തെ വീടുകളിലേക്കും തോടുകളിലേക്കും വെള്ളം ഉയരുന്ന സാഹചര്യവുമുണ്ടായി. ഇതിനെ തുടർന്ന് വെള്ളിയാഴ്ച ജനപ്രതിനിധികളും റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി പാറമട നികത്താൻ തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും വലിയ ശബ്ദത്തോടെ കൂറ്റൻ മൺകൂന ഇതേ വെള്ളത്തിലേക്ക് പതിച്ചത്. ഈ ദുരന്തത്തിൽ സമീപത്തെ പന്നിഫാമിലേക്കും ഒരു വീട്ടിലേക്കും വെള്ളം ഇരച്ചുകയറുന്ന സാഹചര്യമുണ്ടായി. ദിവസങ്ങളുടെ വ്യത്യാസത്തിൽ തുടർച്ചയായി ഇത്തരത്തിൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പാറമട മൂടുന്നതിനുള്ള അടിയന്തര പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമായാൽ പ്രദേശത്ത് എന്ത് സംഭവിക്കുമെന്ന വലിയ ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്. അധികാരികൾ അടിയന്തരമായി ഇടപെട്ട് വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിനാകും പ്രദേശം സാക്ഷ്യം വഹിക്കുകയെന്ന കാര്യത്തിൽ തീർച്ചയാണ്.
മൂവാറ്റുപുഴ മാറാടിയിൽ വീണ്ടും വൻ മണ്ണിടിച്ചിൽ ഉണ്ടായത് പ്രദേശവാസികളെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തി !!
Advertisement
Advertisement
Advertisement