breaking news New

കനത്ത പ്രളയത്തില്‍ ജനങ്ങള്‍ വലയുമ്പോഴും കുട്ടനാടിനോട് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും കാട്ടുന്നത് തികഞ്ഞ അവഗണനയെന്ന് എം.എല്‍.എ. റെജി ചെറിയാന്‍

ആലപ്പുഴ :
പ്രളയഭീതിയിലായ പ്രദേശത്തെ ഗുരുതര സാഹചര്യങ്ങള്‍ ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഫോണ്‍ എടുക്കാന്‍പോലും തയ്യാറായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

ദുരന്തമുഖത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം ഭരണാധികാരികളുടെ ഇത്തരം നിലപാടുകള്‍ പ്രദേശവാസികളോടുള്ള താല്പര്യക്കുറവാണ് വ്യക്തമാക്കുന്നത്.

വെള്ളപ്പൊക്ക ദുരിതത്തില്‍ ജനങ്ങള്‍ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം. പ്രളയസമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ചു കൊണ്ടുനടക്കാന്‍ സാധിക്കില്ലെന്നും, അതിലും പ്രധാനം ദുരന്തബാധിത മേഖലകളില്‍ സര്‍ക്കാര്‍ അടിയന്തര സഹായം എത്തിക്കുകയാണെന്നും എം.എല്‍.എ ഓര്‍മ്മിപ്പിച്ചു. ജനപ്രതിനിധികള്‍ വിളിച്ചാല്‍ പോലും പ്രതികരിക്കാത്ത നിലപാട് സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നേരത്തെ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നല്‍കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട റെജി ചെറിയാന്‍ എം.എല്‍.എയെ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ച സംഭവം വലിയ വിവാദമായിരുന്നു. കുട്ടനാടിന്റെ ആവശ്യങ്ങളെയും വികാരങ്ങളെയും തുടര്‍ച്ചയായി തള്ളിക്കളയുന്ന ഭരണകൂട നിലപാടിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഈ അവഗണനയെന്നും വിലയിരുത്തപ്പെടുന്നു.

തോട്ടപ്പള്ളി സ്പില്‍വേയില്‍ സമയബന്ധിതമായി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നെങ്കില്‍ കുട്ടനാട്ടിലെ ഇപ്പോഴത്തെ ദാരുണമായ പ്രളയസാഹചര്യം ഒരുപരിധി വരെ ഒഴിവാക്കാമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് റെജി ചെറിയാന്‍ തോട്ടപ്പള്ളി സ്പില്‍വേ സന്ദര്‍ശിച്ചതിനെതിരെ ജി. സുധാകരന്‍ എം.എല്‍.എ പരസ്യമായി രംഗത്തുവന്നതും ഭരണപക്ഷത്തിനുള്ളിലെ ഏകോപനമില്ലായ്മയും താല്പര്യക്കുറവും വ്യക്തമാക്കുന്നതായിരുന്നു.

കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാടും അപ്പര്‍ കുട്ടനാടും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. 2018-ലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അധികൃതര്‍ കാര്യക്ഷമമായി ഇടപെടാതായതോടെ എന്ത് ചെയ്യണമെന്നറിയാതെ തീര്‍ത്തും പ്രതിസന്ധിയിലായിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തോട്ടപ്പള്ളി പൊഴിമുഖം ഡ്രഡ്ജ് ചെയ്ത് ആഴം വര്‍ദ്ധിപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടായ അനാസ്ഥയാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന ആക്ഷേപവും ശക്തമാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പാടശേഖരങ്ങള്‍ക്ക് നടുവിലൂടെയുള്ള റോഡുകളെല്ലാം മുങ്ങി. എ.സി. റോഡില്‍ ഭാഗികമായി വെള്ളം കയറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.

ഭീതിയിലായ ജനങ്ങള്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം തേടുകയാണ്. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിച്ചു പോകാന്‍ സാധിക്കാത്തതിനാല്‍ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍പോലും തയ്യാറാകാതെ വീടുകളില്‍ത്തന്നെ കഴിച്ചുകൂട്ടുന്നു.

പമ്പ, മണിമല ആറുകള്‍ കവിഞ്ഞൊഴുകിയതോടെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. കുട്ടനാട്ടിലെ മുട്ടാര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകള്‍ മുങ്ങിയതോടെ പുറത്തേക്ക് വരാന്‍ വഴിയില്ലാതെ ജനങ്ങള്‍ വലയുകയാണ്. വഴി അടഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്താന്‍ പോലും സാധിക്കാത്ത സങ്കീര്‍ണ്ണമായ സാഹചര്യമാണ് ഇവിടെയുള്ളത്.

രോഗ ബാധിതരായ പ്രായമായവരെയും കുട്ടികളെയും ടിപ്പര്‍ ലോറികളില്‍ കയറ്റിയാണ് എ.സി. റോഡിലെ കിടങ്ങറയില്‍ എത്തിച്ച് രക്ഷപ്പെടുത്തുന്നത്. ഭരണകൂടത്തിന്റെ പ്രാദേശിക സംവിധാനങ്ങള്‍ വേണ്ടത്ര ഏകോപിപ്പിക്കപ്പെടാത്തതാണ് സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നിലവില്‍ കുട്ടനാട്ടില്‍ 19 ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് തുറന്നിട്ടുള്ളത്. ഇതിലായി 312 കുടുംബങ്ങള്‍ ആണ് കഴിയുന്നത്. ആയിരക്കണക്കിന് ആളുകള്‍ പ്രളയക്കെടുതി അനുഭവിക്കുമ്പോഴും ആവശ്യത്തിന് ക്യാമ്പുകളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5