breaking news New

ആറുവയസുകാരന്‍ ലോറിയിടിച്ച് മരിച്ച കേസില്‍ മുപ്പത് വര്‍ഷത്തിന് ശേഷം ഒളിവിലായിരുന്ന ലോറി ഡ്രൈവറെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

തമിഴ്‌നാട് പഴയ മദ്രാസ് മോസ്‌ക് സ്ട്രീറ്റ് സ്വദേശിയായ ഇളന്തമിഴന്‍ പരമശിവത്തെ (60) ആണ് ചെന്നൈയിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് പിടികൂടിയത്. നൂര്‍ കേരളപ്പറമ്പ് ദാറുല്‍ഹിദായയില്‍ അബ്ദുള്‍ റഹ്‌മാന്റെയും ഹവ്വാമ്മയുടെയും മകന്‍ ഉമര്‍ ഫാറൂഖ് (6) ആണ് 1995 ഡിസംബര്‍ 12-ന് മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചത്. പഴയ ദേശീയപാതയിലെ വാനൂരില്‍ വെച്ചായിരുന്നു കുട്ടിയെ പ്രതിയോടിച്ച ലോറി ഇടിച്ചുതെറിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഇളന്തമിഴന്‍ പിന്നീട് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് കേസിന്റെ വിചാരണനടപടികള്‍ക്കായി കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതോടെ ആലത്തൂര്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ എം. മിഥുന്‍, സി.പി.ഒ എസ്. ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയുടെ ചെന്നൈയിലെ ഇപ്പോഴത്തെ മേല്‍വിലാസം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്.ഐ എ.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇളന്തമിഴനെ ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5