breaking news New

കനത്ത മഴയില്‍ പമ്പയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ 2018 ലെ പ്രളയ സമാന കെടുതിയിലായിരിക്കുകയാണ് പത്തനംതിട്ട റാന്നി ടൗണിലെ വ്യാപാരികള്‍

റാന്നി : ടൗണ്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെ കനത്ത സാമ്പത്തിക നഷ്ടത്തിലാണ് വ്യാപാരികള്‍. ശബരിമല ഉള്‍വനത്തിലുണ്ടായ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് പമ്പയാര്‍ കരകവിഞ്ഞൊഴുകിയതാണ് റാന്നി ടൗണിലും സമീപപ്രദേശങ്ങളിലും അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമായത്. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ റാന്നി മേഖലയില്‍ രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. റോഡില്‍ ഒരു ഥാര്‍ ജീപ്പ് വെള്ളത്തില്‍ കുടുങ്ങിയതും തടസ്സങ്ങള്‍ക്കിടയാക്കി.
ബസ് സ്റ്റാന്‍ഡിലും സമീപത്തെ കടകളിലും വെള്ളം കയറി അവസ്ഥ രൂക്ഷമായി.

ഓണ വിപണി ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് എത്തിച്ച വ്യാപാരികളെയാണ് വെള്ളപ്പൊക്കം ഏറ്റവും ദുരിതത്തിലാക്കിയത്. റാന്നി ടൗണിലെ അഞ്ഞൂറിലധികം വരുന്ന വ്യാപാര സ്ഥാപനങ്ങളെ പ്രളയം നേരിട്ട് ബാധിച്ചു. ഓണക്കച്ചവടത്തിനായി പുതിയ വസ്ത്രങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും എത്തിച്ച കട ഉടമകള്‍ക്ക് വെള്ളം പെട്ടെന്ന് ഉയര്‍ന്നതോടെ സാധനങ്ങള്‍ പൂര്‍ണ്ണമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ല.

പുലര്‍ച്ചെ അഞ്ചു മണിയോടെ വെള്ളം കയറിത്തുടങ്ങിയ വിവരം അറിഞ്ഞ് നാല് കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് മറ്റ് വാഹനങ്ങളില്‍ കയറി ഓടിയെത്തിയാണ് കട ഉടമകള്‍ സാധനങ്ങള്‍ മാറ്റാന്‍ ശ്രമിച്ചത്.

2018-ലെ മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് റാന്നിയില്‍ വീണ്ടും ഉടലെടുത്തിരിക്കുന്നതെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. ടൗണിന് പുറമെ തോട്ടമണ്‍, വടശ്ശേരിക്കര തുടങ്ങി ചുറ്റുമുള്ള പ്രദേശങ്ങളും വെള്ളത്താല്‍ ഒറ്റപ്പെട്ട നിലയിലാണ്. റാന്നി നഗരത്തില്‍ മാത്രം കോടികളുടെ നാശനഷ്ടമാണ് വ്യാപാരികള്‍ക്ക് കണക്കാക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5