breaking news New

ആലപ്പുഴ വലിയചുടുകാട്ടില്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി. എസ്. അച്യുതാനന്ദനായി സ്മാരകം നിര്‍മ്മിക്കുന്നതില്‍ സിപിഎമ്മിനെ എതിര്‍പ്പറിയിച്ച് മുതിര്‍ന്ന നേതാവും പുന്നപ്ര വയലാര്‍ സമരസേനാനിയുമായ അന്തരിച്ച പി. കെ. ചന്ദ്രാനന്ദന്റെ കുടുംബം

രക്തസാക്ഷികളുടെ സ്മാരക ഭൂമിയില്‍ ഒരാള്‍ക്കുവേണ്ടി സ്മൃതി മണ്ഡപം നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് ചന്ദ്രാനന്ദന്റെ കുടുംബം പറയുന്നത്.

സമരത്തില്‍ നേരിട്ട് പങ്കെടുത്ത് രക്തസാക്ഷികള്‍ ആയവര്‍ക്ക് പോലും സ്മാരകമില്ലാത്ത വലിയ ചുടുകാട്ടില്‍ വിഎസിന് വേണ്ടി സ്മാരകം നിര്‍മിക്കരുതെന്നും ചന്ദ്രാനന്ദന്റെ കുടുംബം പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ ചന്ദ്രാനന്ദന്റെ കുടുംബം സമീപിച്ചു.

പുന്നപ്രയിലെ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ വിഎസിനായി സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയത് സിപിഐ ആണ്. ഇതിന് പിന്നാലെയാണ് പുന്നപ്ര വയലാര്‍ സമര സേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബവും രംഗത്തെത്തിയത്. സ്മാരകം നിര്‍മിക്കാനുള്ള തീരുമാനം ചരിത്ര നിഷേധമാണെന്നും പാര്‍ട്ടി നേതൃത്വത്തിന് കുടുംബം നല്‍കിയ കത്തില്‍ പറയുന്നുണ്ട്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് പോലും വലിയചുടുകാട്ടില്‍ സ്മാരകമില്ല.

വിഎസിനായി സ്മാരകം ഉയര്‍ന്നാല്‍ വലിയചൂടുകാട് വിഎസിന്റേത് മാത്രമായി മാറുമെന്ന ആശങ്കയും കുടുംബം പ്രകടിപ്പിക്കുന്നു. പുന്നപ്രയിലെ വെടിവെപ്പിന് കാരണമായ 1946 ല്‍ നടന്ന പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതിപ്പട്ടിക ഉള്‍പ്പെടുത്തിയാണ് കുടുംബം പാര്‍ട്ടിക്ക് കത്തയച്ചത്. പി. കെ. ചന്ദ്രാനന്ദന്‍ കേസില്‍ പത്താം പ്രതിയായിരുന്നു. വിഎസ് പ്രതിപ്പട്ടികയില്‍ പോലും ഇല്ലെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ടി. വി. തോമസിന് വലിയ ചുടുകാട്ടില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയാണ് സിപിഐയുമായുള്ള തര്‍ക്കം സിപിഎം നേതൃത്വം പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് പുന്നപ്ര വയലാര്‍ സമരസേനാനിയായ സിപിഎം നേതാവിന്റെ കുടുംബം എതിര്‍പ്പുന്നയിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5