breaking news New

ആലപ്പുഴ ജില്ലയിലെ സിപിഎം നേതൃത്വത്തിനെതിരെയും ജില്ലാ സെക്രട്ടറി ആര്‍. നാസറിനെതിരെയും കടുത്ത ആരോപണങ്ങളുമായി മുതിര്‍ന്ന നേതാവും അമ്പലപ്പുഴ എംഎല്‍എയുമായ ജി. സുധാകരന്‍ രംഗത്ത് ...

ഇനി ആരെങ്കിലും തന്റെ നേരെ വിരല്‍ ചൂണ്ടിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്കെതിരെ വധഭീഷണി മുഴക്കിയ ജില്ലാ സെക്രട്ടറി ആര്‍. നാസറിനായിരിക്കുമെന്ന് സുധാകരന്‍ തുറന്നടിച്ചു. സിപിഎമ്മിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ സുധാകരനെ കൈകാര്യം ചെയ്യുമെന്ന ആര്‍. നാസറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തന്നെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ നാസറിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലയില്‍ സിപിഎം പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞെന്നാണ് ജി. സുധാകരന്‍ പറയുന്നത്. എന്നാല്‍ ഈ തകര്‍ച്ചയോ നഷ്ടപ്പെട്ട ജനപിന്തുണയോ തിരിച്ചറിയാനുള്ള ബൗദ്ധികമായ കഴിവോ കായികക്ഷമതയോ നിലവിലെ ജില്ലാ സെക്രട്ടറിക്കോ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കോ ഇല്ലെന്ന് സുധാകരന്‍ പരിഹസിച്ചു. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ജനങ്ങളില്‍ നിന്ന് നൂറു ശതമാനവും ഒറ്റപ്പെട്ട നേതാവാണ്. അദ്ദേഹം നയിക്കുന്ന കമ്മിറ്റിക്ക് പൊതുജനങ്ങളുമായി യാതൊരു ബന്ധവുമില്ല. സ്വന്തം പാര്‍ട്ടിയെ കൂടുതല്‍ കുഴിയിലേക്ക് തള്ളിവിടാതെ നോക്കാനെങ്കിലും ജില്ലാ സെക്രട്ടറി തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പൊളിറ്റിക്കല്‍ ക്രിമിനലുകളാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കൈക്കലാക്കിയിരിക്കുന്നത്. സജി ചെറിയാന്‍, എച്ച്. സലാം തുടങ്ങിയ ക്രിമിനലുകളും പ്രതികളുമാണ് ഇപ്പോള്‍ ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുന്നത്. കഞ്ചാവ് കച്ചവടക്കാരുടെയും അഴിമതിക്കാരുടെയും പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു കഴിഞ്ഞു. കമ്യൂണിസം പൂര്‍ണ്ണമായി നഷ്ടപ്പെട്ട ഈ പാര്‍ട്ടിക്ക് ഇപ്പോള്‍ പേര് മാത്രമാണ് അവശേഷിക്കുന്നത്. ഇത്തരം ക്രിമിനലുകള്‍ നേതൃത്വത്തില്‍ വന്നതുകൊണ്ടാണ് താന്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ട് പോയതെന്നും ജി. സുധാകരന്‍ തുറന്നുപറഞ്ഞു.

ജില്ലയില്‍ പാര്‍ട്ടിക്കുണ്ടായ വന്‍ തകര്‍ച്ച വോട്ടുകളുടെ കണക്കുകള്‍ സഹിതം നിരത്തിയായിരുന്നു സുധാകരന്റെ വിമര്‍ശനം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു. മുന്‍പ് ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളില്‍ എട്ടെണ്ണവും എല്‍ഡിഎഫിന്റെ കൈവശമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് വെറും മൂന്ന് സീറ്റായി ചുരുങ്ങി. തദ്ദേശ സ്ഥാപനങ്ങളിലും സമാനമായ തകര്‍ച്ചയാണ് പാര്‍ട്ടി നേരിട്ടത്. ഭരണം പങ്കിട്ടെടുക്കുന്ന നാണംകെട്ട അവസ്ഥയുണ്ടായിട്ടും ഒടുവില്‍ ആലപ്പുഴ നഗരസഭാ ഭരണം പാര്‍ട്ടിക്ക് നഷ്ടമായി. മുന്‍പ് ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എണ്ണവും സിപിഎം ഭരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് വെറും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. സിപിഎം ഒരിക്കലും തോറ്റിട്ടില്ലാത്ത കൈനകരി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലെയും ഭരണം കൈവിട്ടു പോയത് പാര്‍ട്ടിയെ ജനങ്ങള്‍ പഠിപ്പിച്ച പാഠമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

താന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പിന്നീട് വന്ന തിരഞ്ഞെടുപ്പുകളില്‍ പോലും സിപിഎമ്മിന് ജയിക്കാനായത്. ജനങ്ങള്‍ വോട്ട് ചെയ്തത് താന്‍ ചെയ്ത വികസനങ്ങള്‍ക്കാണ്. തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവരെ ജനങ്ങള്‍ ഇതിനോടകം തന്നെ കൈകാര്യം ചെയ്ത് കഴിഞ്ഞു. നിയമ സംവിധാനങ്ങളെ കുറിച്ചൊന്നും അറിയാതെയാണ് ജില്ലാ സെക്രട്ടറി സംസാരിക്കുന്നത്. പാര്‍ട്ടിയുടെ പോക്ക് ഈ രീതിയിലാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഒരൊറ്റ സീറ്റ് പോലും സിപിഎമ്മിന് ലഭിക്കില്ലെന്നും ജി. സുധാകരന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5