breaking news New

ഉസ്ബകിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ക്രൂരമായ മർദ്ദനത്തെ തുടർന്ന് പെൺകുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കാല് മുതൽ തല വരെ ശരീരമാസകലം കടുത്ത ചതവുകൾ ഏറ്റിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

വിദേശത്തുവെച്ച് നടന്ന കുറ്റകൃത്യമായതിനാൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് നേരിട്ട് ഇടപെടുന്നതിൽ പരിമിതികളുണ്ടെങ്കിലും, കുടുംബത്തിന്റെ പരാതിയിൽ ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി സദറുൽ അനാമിനെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. പ്രതി സാവരിയയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നു എന്നതടക്കം കുടുംബം ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി പെൺകുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.

ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) 208-ാം വകുപ്പ് പ്രകാരം, വിദേശരാജ്യങ്ങളിൽ വെച്ച് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താൻ വ്യവസ്ഥയുണ്ട്. നിലവിൽ ഉസ്ബകിസ്ഥാനിൽ നടക്കുന്ന നിയമനടപടികൾ നിരീക്ഷിച്ച ശേഷം, ആവശ്യമെങ്കിൽ ഈ നിയമസാധ്യത പ്രയോജനപ്പെടുത്താനാണ് പോലീസിന്റെ നീക്കം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ലോക്കൽ പോലീസിൽ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യവും അധികൃതരുടെ സജീവ പരിഗണനയിലാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5