breaking news New

മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞുപോയതിലുള്ള സങ്കടത്തില്‍ എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി !!

കാസര്‍ഗോഡ് സ്വദേശിനിയായ ആമിന നൂസ (18) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. കഴിഞ്ഞ ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

പിതാവിനോട് ഏറെ മാനസിക അടുപ്പം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു ആമിന. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായി ആമിന ഉപ്പയോട് 1500 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന്റെ കൈവശം 1300 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഉള്ള തുക മകളുടെ കൈകളില്‍ വെച്ചുകൊടുത്ത്, 'ബാക്കി 200 രൂപ നാളെ തരാം മോളെ...' എന്ന് ആ പിതാവ് സ്‌നേഹത്തോടെ പറയുകയായിരുന്നു.

എന്നാല്‍, ആ കൗമാരമനസ്സിന് ആ വാക്കുകള്‍ താങ്ങാനായില്ല. പുറമേക്ക് പരിഭവങ്ങളൊന്നും കാണിക്കാതെ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആമിന, വഴിയരികിലെ കടയില്‍ നിന്നും എലിവിഷം വാങ്ങുകയായിരുന്നു. തുടര്‍ന്ന് തളങ്കര മാലിക് ദിനാര്‍ പള്ളിക്കടുത്തുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിഷം കഴിച്ചു. അതിനുശേഷവും ഒന്നും സംഭവിക്കാത്തതുപോലെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസിനായി പോയി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് മുറിയില്‍ വെച്ച് കഠിനമായ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് കൂടെയുള്ളവര്‍ ആമിനയെ കാസര്‍ഗോട്ടെ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെ വെച്ചാണ് താന്‍ വിഷം കഴിച്ച കാര്യം കുട്ടി തന്നെ തുറന്നു പറഞ്ഞത്.

സിങ്ക് ഫോസ്‌ഫേറ്റ് അടങ്ങിയ മാരക വിഷമാണ് ഉള്ളില്‍ച്ചെന്നതെന്ന് അറിഞ്ഞതോടെ, വിദഗ്ദ്ധ ചികിത്സയ്ക്കായി മകളെ പിന്നീട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. കിഡ്‌നി മാറ്റിവെക്കല്‍ ഉള്‍പ്പെടെ, തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എന്ത് ത്യാഗത്തിനും ആ പിതാവ് തയ്യാറായിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് അത്യാധുനിക ചികിത്സകള്‍ നല്‍കി അവളെ തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ആവതുശ്രമിച്ചെങ്കിലും ഒരു നിമിഷത്തെ ബുദ്ധിമോശത്തില്‍ ഉള്ളില്‍ച്ചെന്ന മാരക വിഷത്തിനു മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുകയായിരുന്നു.

ദിവസങ്ങളോളം മരണത്തോട് പോരാടിയ ശേഷം ഇന്നലെ അര്‍ദ്ധരാത്രിയോടെ ആമിന ഈ ലോകത്തോട് വിടപറഞ്ഞു. സംഭവത്തില്‍ മറ്റ് കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ടെങ്കിലും നിലവില്‍ മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

നിസ്സാര കാര്യങ്ങള്‍ക്ക് കൗമാരക്കാര്‍ ജീവിതം അവസാനിപ്പിക്കുന്ന നടുക്കുന്ന വാര്‍ത്തകളാണ് കേരളത്തിൽ തുടർച്ചയായി കണ്ടുവരുന്നത്.

മാതാപിതാക്കളുടെ സ്‌നേഹപൂര്‍വ്വമായ നിയന്ത്രണങ്ങളെയോ, സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കാരണമുള്ള താല്‍ക്കാലിക പരിമിതികളെയോ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം ഇന്നത്തെ തലമുറയുടെ മാനസികാരോഗ്യം ദുര്‍ബലപ്പെടുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സംഭവങ്ങള്‍. ഒരു നിമിഷത്തെ വൈകാരിക എടുത്തുചാട്ടം തകര്‍ത്തെറിയുന്നത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളാണെന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നില്ല.

ശ്രദ്ധിക്കുക: മാനസിക പിരിമുറുക്കങ്ങള്‍ക്കോ വിഷാദരോഗങ്ങള്‍ക്കോ അടിമപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അതിജീവിക്കാന്‍ മനസ്സ് കാണിച്ചാല്‍ ഏത് പ്രതിസന്ധിയും മറികടക്കാം. സഹായത്തിനായി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം തേടുക.

സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍: 1056 (ടോള്‍ ഫ്രീ), 0471-2552056


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5