breaking news New

മന്ത്രിസഭയില്‍ ചാണ്ടി ഉമ്മനെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്നും സഭാംഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതില്‍ പരിഭവമില്ലെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ

വിവിധ മതങ്ങളും സഭകളും സമുദായങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരില്‍ നിന്നെല്ലാം മന്ത്രിമാരുണ്ടാകണം എന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ 140 പേരെയും മന്ത്രിമാരാക്കേണ്ടി വരുമെന്ന് സഭാ മാധ്യമ വിഭാഗം മേധാവിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് പറഞ്ഞു.

കോട്ടയം മെത്രാസന ആസ്ഥാനമായ പാമ്പാടി ദയറായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനെ സഭാംഗമായി മാത്രം കാണേണ്ട. വ്യത്യസ്തമായ ശൈലിയില്‍ പ്രചാരണം നടത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് മികച്ച പ്രകടനം പുതുപ്പളളിയില്‍ നടത്തി. എന്നിട്ടും എന്തുകൊണ്ട് മന്ത്രിസഭയില്‍ നിന്ന് പുറത്തായി എന്നത് അറിയില്ല. ചാണ്ടി ഉമ്മന്‍ മന്ത്രിയാകും എന്നത് വോട്ട് ചെയ്ത ജനം പ്രതീക്ഷിച്ചിരുന്നു. നേതൃസ്ഥാനത്തേക്ക് വരുന്നവരുടെ യോഗ്യതകള്‍ കൂടി പരിഗണിക്കുക എന്നത് നേതൃത്വം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

'ഓര്‍ത്തഡോക്സ് സഭയിലെ അംഗമാണ് ചാണ്ടി ഉമ്മന്‍. മന്ത്രിസഭാ അംഗങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ പേരും കേട്ടിരുന്നു. പക്ഷേ അവസാന സമയം ആയപ്പോഴേക്കും അദ്ദേഹം പുറത്തായി. അതിന്റെ കാരണം അറിയില്ല. പൊതുജനങ്ങള്‍ക്ക് പോലും അതില്‍ വിഷമമുണ്ട്. എന്താണ് അതിന് കാരണമെന്ന് പലരും ഞങ്ങളോട് ചോദിക്കുന്ന സ്ഥിതിയുമുണ്ടായി.' അദ്ദേഹം പറഞ്ഞു.

'സഭയ്ക്ക് അതില്‍ പരിഭവമില്ല. നേതൃസ്ഥാനത്തേക്ക് വരുന്നവരെ അവരുടെ യോഗ്യതകള്‍ കണ്ടെടുത്ത് അംഗീകരിക്കുക എന്നതാണ് ചെയ്യേണ്ടത്. ചാണ്ടി ഉമ്മന്‍ മന്ത്രിയാകണമെന്ന് പുതുപ്പള്ളിയിലെ ജനം ആഗ്രഹിച്ചിരുന്നു. ജനത്തിന്റെ ഹിതം ചിലയിടങ്ങളിലൊക്കെ പാളിപ്പോകുന്നുണ്ട് എന്നൊരു തോന്നലിന് ഇത് കാരണമായിട്ടുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാണ്ടി ഉമ്മന്റെ കാര്യത്തില്‍ ജനഹിതം മനസിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മുഖ്യമന്ത്രിയുടെ കാര്യത്തിലും ജനഹിതം ഉണ്ടായിരുന്നു. നീതിപീഠത്തില്‍ നിന്ന് വന്നിരിക്കുന്ന വിധികള്‍ പാലിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന സഭയാണ്. വിധി നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കാത്തതിനാലാണ് പ്രശ്നങ്ങള്‍ അവസാനിക്കാതെ ഇരിക്കുന്നത്. ഇരു വിഭാഗത്തിനും ദോഷം വരാത്ത രീതിയില്‍ വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് ഇരുവിഭാഗത്തെയും സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാര്‍ ദീയസ്‌കോറസ് പറഞ്ഞു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടതിന്റെ കൈയിലിരുന്ന മണ്ഡലങ്ങള്‍ യുഡിഎഫിന്റെ കൈയിലേക്ക് ജനം തിരികെ നല്‍കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യത്തില്‍ ഒരു മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും മാത്രമാണ് ലഭിച്ചത്. തിരുവഞ്ചൂരിനെപ്പൊലെയുള്ള വലിയ മനുഷ്യന്‍ മന്ത്രി പദവി അര്‍ഹിക്കുന്നു. ജനത്തിന്റെ ക്ഷേമത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്കൊപ്പം സഭയും നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5