breaking news New

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കില്‍ യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പില്‍ ആ മണ്ഡലം സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്ന് വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍

ന്യൂനപക്ഷ വോട്ടുകള്‍ എന്‍ ബ്ലോക്കായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിക്ക് ലഭിച്ചതാണ് അന്ന് തന്റെ പരാജയത്തിന് കാരണമായതെന്നും എന്നാല്‍ ഇത്തവണ ആ വോട്ടുകള്‍ സംരക്ഷിക്കുന്നതില്‍ ശിവന്‍കുട്ടി പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ തനിക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ വി. ശിവന്‍കുട്ടിക്ക് ലഭിച്ചതിലൂടെയാണ് അവിടെ എല്‍.ഡി.എഫ് വിജയിച്ചത്. എന്നാല്‍ ഇത്തവണ ആ വിഭാഗത്തിന്റെ വിശ്വാസം നിലനിര്‍ത്താന്‍ സി.പി.എമ്മിന് സാധിച്ചില്ല. അന്ന് യു.ഡി.എഫിന് ആ വിജയം ലഭിച്ചിരുന്നെങ്കില്‍ മണ്ഡലം ഇന്നും മുന്നണിയുടെ കൈകളില്‍ ഭദ്രമായിരുന്നേനെ. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിലും കേരളത്തിലും ആര്‍ജ്ജവത്തോടെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ ബി.ജെ.പിയെ സ്ഥിരമായി പ്രതിരോധിക്കുന്നത് യു.ഡി.എഫ് ആണ്. എന്നാല്‍ നേമത്ത് ആ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ സി.പി.എമ്മിന് വലിയ വീഴ്ച സംഭവിച്ചു.

സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് സീറ്റുകള്‍ നേടിയത് അതീവ ഗൗരവകരമാണ്. എല്‍.ഡി.എഫ് 35 സീറ്റുകളില്‍ വിജയിച്ചിട്ടും പലയിടങ്ങളിലും യു.ഡി.എഫ് നേരിട്ട പരാജയത്തെക്കുറിച്ച് മണ്ഡലം അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തും. പി.വി. അന്‍വര്‍, പി.കെ. ശശി എന്നിവരുമായുള്ള രാഷ്ട്രീയ സഹകരണം യു.ഡി.എഫിന് ഗുണകരമായി. തോറ്റ മണ്ഡലങ്ങളില്‍ പോലും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും തോല്‍വിയുടെ ആഘാതം കുറയ്ക്കാനും ഈ സഖ്യം സഹായിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. 'ടീം യു.ഡി.എഫ്' എന്ന നിലയില്‍ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സമയമാണിത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളല്ല, മറിച്ച് ഹൈക്കമാന്‍ഡും തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ചേര്‍ന്നാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുമെന്നും, വിജയിപ്പിച്ചു വിട്ടവര്‍ എന്ത് ചെയ്യുന്നു എന്ന് ജനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം എല്ലാവര്‍ക്കും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5