breaking news New

കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

തൃശൂര്‍ വടക്കഞ്ചേരി മുണ്ടപ്ലാക്കല്‍ ജോണിന്റെ മകള്‍ ലെന ജോണ്‍ (25) ആണ് കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഭക്ഷണത്തിലെ വിഷബാധയെന്ന പ്രാഥമിക നിഗമനത്തിനപ്പുറം ബന്ധുക്കള്‍ ചില സംശയങ്ങള്‍ ഉന്നയിക്കുന്നു.

കുഴിമന്തി കഴിച്ചതിന് പിന്നാലെ രക്തസമ്മര്‍ദ്ദം കുറഞ്ഞ ലെനയെ അര്‍ഷാദ്, സുഹൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലുവയിലെ നജാസ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ വെച്ച് ലെന മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് വീട്ടുകാരെ വിളിച്ച യുവാക്കളില്‍ ഒരാള്‍ താന്‍ 'ഡോക്ടര്‍' ആണെന്ന് വ്യാജേനയാണ് സംസാരിച്ചത്. ലെന സീരിയസ് ആണെന്ന് ആദ്യം അറിയിച്ച ഇവര്‍, മിനിറ്റുകള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ച് വീണ്ടും വിളിക്കുകയായിരുന്നു.

ആശുപത്രിയില്‍ വെച്ച് മരണം സ്ഥിരീകരിച്ചതോടെ ഒപ്പമുണ്ടായിരുന്ന അര്‍ഷാദും സുഹൈനും അവിടെ നിന്ന് മുങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരും നാട്ടുകാരും ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ലെനയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ കണ്ടിരുന്നതായും ഇത് സമ്മര്‍ദ്ദം മൂലം ഡോക്ടര്‍മാര്‍ അവഗണിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

വിദേശത്ത് ജോലിക്ക് പോകാനായി ഐ.ഇ.എല്‍.ടി.എസ് പഠിക്കാന്‍ എറണാകുളത്ത് പോകുന്നു എന്നാണ് ലെന സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പേ ലെന ഈ കോഴ്സ് പാസായതാണെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, നഴ്സിംഗുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനാണ് മകള്‍ പോയതെന്നാണ് പിതാവ് ജോണ്‍ പറയുന്നത്.

വീട്ടില്‍ നിന്നും പോയ ലെനയെ ആലുവയിലെ ഓസോണ്‍ ഹോട്ടലില്‍ മൂന്ന് ദിവസത്തോളം താമസിപ്പിച്ചിരുന്നതായി വിവരമുണ്ട്. ഈ ദിവസങ്ങളില്‍ അവിടെ എന്താണ് സംഭവിച്ചതെന്നും ലെന ആരുടെ കൂടെയായിരുന്നു എന്നതിനെക്കുറിച്ചും പോലീസ് ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ലെനയെ ആശുപത്രിയില്‍ എത്തിച്ച യുവാക്കള്‍ക്ക് പെണ്‍കുട്ടിയുമായുള്ള ബന്ധമെന്താണെന്നും മരണത്തിന് പിന്നില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.ചില മാധ്യമങ്ങളില്‍, 'ലവ് ജിഹാദ്' ആരോപണം കൂടി ഉയര്‍ന്നതോടെ കേസ് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5