ശശി തരൂരിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച വണ്ടിപ്പെരിയാർ മുൻ മണ്ഡലം പ്രസിഡന്റിനെയാണ് ഡിസിസി പ്രസിഡന്റ് പരസ്യമായി തള്ളിമാറ്റുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. സംഭവം ചോദ്യം ചെയ്ത പ്രാദേശിക പ്രവർത്തകർക്ക് നേരെയും അദ്ദേഹം ദേഷ്യപ്പെട്ടു. വാഹനങ്ങൾ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരികളുമായി എത്തിയ ഡ്രൈവറുമായും കോൺഗ്രസ് പ്രവർത്തകർ റോഡിൽ വച്ച് തർക്കത്തിൽ ഏർപ്പെട്ടു.
പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ സിറിയക് തോമസിന്റെ പ്രചരണാർത്ഥം കുമളിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഈ സംഭവം നടന്നത്. ശശി തരൂരിന്റെ പ്രസംഗത്തിന് ശേഷം അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റിനെയാണ് സി.പി. മാത്യു തള്ളിമാറ്റുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.
ഭിന്നശേഷിക്കാരനാണെന്ന പരിഗണന പോലും നൽകാതെ അദ്ദേഹത്തെ വേദിയിൽ നിന്ന് ഇറക്കിവിടുകയാണുണ്ടായത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഈ നടപടിയെ ചോദ്യം ചെയ്തപ്പോൾ, “താനാണ് ഡിസിസി പ്രസിഡന്റ്, താൻ തീരുമാനിക്കും” എന്ന അഹങ്കാരവും ദാർഷ്ട്യവും നിറഞ്ഞ മറുപടിയാണ് സി.പി. മാത്യു നൽകിയത്.