breaking news New

അനന്തപുരിയെ നടുക്കി കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന വന്‍ മോഷണക്കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന പൗരാണിക സ്വര്‍ണ്ണാഭരണങ്ങളും വജ്രങ്ങളും നഷ്ടപ്പെട്ട കേസ് ഗൗരവകരമായ സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അതീവ സുരക്ഷിതമായ അലമാരയില്‍ നിന്നാണ് കോടികളുടെ സ്വത്ത് കവര്‍ന്നത്.

പേരൂര്‍ക്കട പോലീസും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറും മാസങ്ങളോളം തലപുകച്ചിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കൊട്ടാരത്തിലെ ജീവനക്കാരെയും ബന്ധുക്കളെയും ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാല്‍, കൊട്ടാരം കേന്ദ്രീകരിച്ച് സ്ഥിരമായി വീഡിയോകള്‍ ചിത്രീകരിക്കുന്ന യൂട്യൂബര്‍മാരുടെയും കൊട്ടാരത്തിലെ നിത്യസന്ദര്‍ശകരായ വിദേശികളുടെയും പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കി വരികയാണ്. ഇവരെ വരുംദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊള്ളയ്ക്ക് പിന്നിലെ കറുത്ത കൈകള്‍ പുറത്തുവരുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് ഏവരെയും അമ്പരപ്പിച്ച മോഷണവിവരം പുറത്തറിയുന്നത്. അര പവന്‍ മുതല്‍ ആറ് പവന്‍ വരെ തൂക്കമുള്ള നിരവധി സ്വര്‍ണ്ണമാലകള്‍ക്ക് പുറമെ, വൈരവും റൂബിയും പതിച്ച വളകള്‍, പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കങ്ങള്‍ എന്നിവയും മോഷണം പോയിട്ടുണ്ട്. എട്ട് ലക്ഷം രൂപ വിലവരുന്ന നാഗപട കമ്മലും മാലയും അഞ്ച് കുതിരപവന്‍ നാണയങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പൗരാണിക മൂല്യമുള്ള ഈ ആഭരണങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കും.

തിരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ കേരളം തിളച്ചു മറിയുന്നതിനിടെ പുറത്തുവരുന്ന ഈ വാര്‍ത്ത കൊട്ടാരം കേന്ദ്രീകരിച്ചുള്ള സുരക്ഷാ വീഴ്ചകളിലേക്കും വിരല്‍ ചൂണ്ടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5