തിരുവല്ല : പത്തനംതിട്ട തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി സിറ്റിംഗ് നടത്തുമ്പോൾ അഭിഭാഷകരും ഓഫിസേഴ്‌സ് ഓഫ് കോർട്ട് ആണെന്ന് വിസ്‌മരിച്ചുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നത് എന്ന് ബാർ അസോസിയേഷൻ ആരോപിച്ചു.
സാധാരണ രീതിയിൽ ക്രിമിനൽ കേസുകൾക്കായി കോടതി സിറ്റിംഗ് നടത്തേണ്ടത് വെള്ളിയാഴ്‌ച ദിവസമാണ്. അന്നേ ദിവസമാണ് അവിടെ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഡ്യൂട്ടി അനുവദിച്ചിട്ടുള്ളത്. എന്നാൽ ബഹു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അദ്ദേഹത്തിൻ്റെ സൗകര്യം അനുസരിച്ച് സിറ്റിംന് നടത്തുകയും നോട്ടീസിൽ/സമൻസിൽ പറയുന്ന സമയം ഒരു കാലത്തും പാലിക്കുവാൻ അദ്ദേഹം കൂട്ടാക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. നിരവധി അഭിഭാഷകരും കക്ഷികളും തന്മൂലം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നു. സമയത്തിൻ്റെ വില അദ്ദേഹത്തിനും മറ്റുള്ളവർക്കും ഒന്നുതന്നെയാണെന്ന്' അദ്ദേഹം മനഃപൂർവ്വം മറന്നുപോകുന്നു എന്നും, 50 വയസ്സിനുമേൽ പ്രായമായ സ്ത്രീകൾ ജാമ്യക്കാരായി വന്നാൽ ആയത് സ്വീകരിക്കാതെയും ഓരോ പ്രതികൾക്കും രണ്ട് ജാമ്യക്കാർ വേണമെന്ന നിർബന്ധബുദ്ധിയിൽ അദ്ദേഹം സ്വന്തമായി ഒരു നിയമവ്യവസ്ഥ സൃഷടിച്ച് നടപ്പിലാക്കാൻ ശ്രമിച്ചു വരുന്നു എന്നും ആണ് ആരോപണങ്ങൾ.
ബഹു. കേരളാ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിന്, വില കല്പ്പിക്കാതെ കക്ഷികളെ ജയിലിൽ അടച്ച് മനുഷ്യാവകാശലംഘനം നടത്തിയ സംഭവങ്ങൾ നടക്കുന്നു എന്നതും അഭിഭാഷകരുടെ ഇടയിൽ ആശങ്ക ഉണർത്തുന്നു.
അഭിഭാഷകരുടെ വാദങ്ങൾ ചെവിക്കൊള്ളാതെയും, അടയാള സഹിതം പകർപ്പുകൾ
നൽകാതെയും അഭിഭാഷകരുടെ സബ്മിഷൻ രേഖപ്പെടുത്താതെ അദ്ദേഹത്തിൻ്റെ തന്നിഷ്‌ടപ്രകാരം ഓർഡർ ഷീറ്റ് എഴുതിവയ്ക്കുന്നതു മൂലവും നീതി അർഹിക്കുന്ന കക്ഷികൾക്ക് നീതി നിഷേധിക്കുന്നു എന്നും പരാതികൾ ഉണ്ട്.
ബഹു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിൻറെ മേൽ വിവരിച്ച പ്രവർത്തികൾ അഭിഭാഷകർക്കും കക്ഷികൾക്കും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും പ്രതിഷേധാത്മകവുമാണെന്ന് ബാർ അസോസിയേഷൻ പറഞ്ഞു.
അഭിഭാഷകർ ഓഫിസേഴ്‌സ് ഓഫ് കോർട്ട് ആണ് എന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അറിയുന്ന കാര്യമാണെന്നും എന്നാൽ ഇദ്ദേഹം ഈ കാര്യങ്ങൾ ബോധപൂർവ്വം വിസ്മരിച്ചു തങ്ങളെയും കക്ഷികളെയും അപമാനിക്കുന്നുവെന്നും തിരുവല്ലയിലെ ബാർ അസോസിയേഷൻ ആരോപിച്ചു.
റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം
സി മീഡിയ ഓൺലൈൻ ന്യൂസ് ഡെസ്ക്