breaking news New

കരുനാഗപ്പള്ളി ഓച്ചിറ മഠത്തില്‍ക്കാരായ്മ സ്വദേശി അലുവ അതുല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്

അതുലിന്റെ നീക്കങ്ങള്‍ കൃത്യമായി കൊലയാളി സംഘത്തിന് ചോര്‍ത്തി നല്‍കിയത് പൊലീസുകാരനാണെന്നും കൊലയാളി സംഘവും പൊലീസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് വ്യക്തമായ തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

കൊലയാളികള്‍ക്ക് അതുലിന്റെ ഓരോ ചലനവും കൃത്യമായി ലഭിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സാധാരണഗതിയില്‍ അതുല്‍ തന്നെയാണ് കാര്‍ ഓടിക്കാറുള്ളത്. എന്നാല്‍ അന്ന് അതുല്‍ കാര്‍ ഓടിക്കാതെ ഇടത് വശത്തെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഈ വിവരം കൊലയാളി സംഘത്തിന് കൃത്യമായി ലഭിച്ചതിനാലാണ്, അതുല്‍ ഇരുന്ന വശത്തേക്ക് ഉന്നംവെച്ച് അവര്‍ വാഹനം ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് കാറിന്റെ ഇടതുഭാഗത്ത് ആക്രമണം കേന്ദ്രീകരിക്കുകയും അതുലിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

മുഖ്യപ്രതി അനീര്‍ മുന്‍പ് അതുലിന്റെ ബന്ധുവിനോട് നടത്തിയ വെളിപ്പെടുത്തലും കുടുംബം ചൂണ്ടിക്കാട്ടുന്നു. അതുലിനെ കൊല്ലാന്‍ പൊലീസിന്റെ എല്ലാ സഹായങ്ങളും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അനീര്‍ പറഞ്ഞിരുന്നതായും ഇതിന്റെ മൊഴി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കൃത്യത്തിന് ഒത്താശ ചെയ്ത നാല് പൊലീസുകാരുടെ പേരും കുടുംബം പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഈ ബന്ധം വ്യക്തമാകുമെന്നും, പ്രതികളെ പൊലീസ് പിടികൂടിയതല്ലെന്നും മറിച്ച് മുന്‍ധാരണ പ്രകാരം കീഴടങ്ങിയതാണെന്നും കുടുംബം ആരോപിക്കുന്നു.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് തിരികെ മടങ്ങുന്നതിനിടെ സ്റ്റേഷന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെ വെച്ചാണ് അതുലിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. വധഭീഷണി ഉണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും ഗുണ്ടാപ്പക തീര്‍ക്കാന്‍ പൊലീസ് കൂട്ടുനിന്നെന്നും ചൂണ്ടിക്കാട്ടി ശക്തമായ നിയമപോരാട്ടം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.

കഴിഞ്ഞ 7ന് ജാമ്യത്തിലിറങ്ങിയ അതുല്‍ സുഹൃത്ത് കുക്കു എന്നു വിളിക്കുന്ന മനുവുമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഒപ്പ് ഇട്ടശേഷം തിരികെ വീട്ടിലേക്കു കാറില്‍ വരുമ്പോള്‍ പൊലീസ് സ്റ്റേഷന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണു വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളികള്‍ക്ക് അതുല്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന വിവരവും എത്തിയശേഷം തിരികെ പോകുന്ന വിവരവും വ്യക്തമായി ലഭിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5