breaking news New

ഏപ്രിൽ 27 മുതൽ മെയ് 14 വരെ നടക്കുന്ന എടത്വ പള്ളി പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്ന് ജാഗ്രതയോടെയുള്ള പ്രവർത്തനം വേണമെന്ന് തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ :
എടത്വ പള്ളി പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്ന് ജാഗ്രതയോടെയുള്ള പ്രവർത്തനം വേണമെന്ന് തോമസ് കെ തോമസ് എംഎൽഎയുടെ സാന്നിധ്യത്തിൽ പള്ളിയിൽ ചേർന്ന മുന്നൊരുക്ക യോഗം നിർദ്ദേശിച്ചു.

ദൂരെ നിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ ടോയ്ലറ്റ് സൗകര്യം, ദിശ ബോർഡുകൾ, കുടിവെള്ളം എന്നിവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് എംഎൽഎ യോഗത്തിൽ പറഞ്ഞു.

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആശാ സി എബ്രഹാം അധ്യക്ഷത വഹിച്ചു. എടത്വ സെന്റ് ജോർജ് ഫൊറേന പള്ളി വികാരി റവ.ഫാദർ ജോസഫ് കളരിക്കൽ പങ്കെടുത്തു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ പോലീസിന്റെ സഹായം തേടുന്നതിനും യോഗം തീരുമാനിച്ചു. ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ഏർപ്പെടുത്തും. റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാക്കുന്ന വിധത്തിൽ വാണിഭക്കാർക്ക് സ്ഥലം അനുവദിക്കാതിരിക്കാനും യോഗത്തിൽ തീരുമാനമായി.

റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും.

ഒരു ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള ചാർജ് ഓഫീസർക്ക് കൺട്രോൾ റൂമിന്റെ ചുമതല നൽകും. അടിയന്തര പ്രാധാന്യമുള്ള വകുപ്പുകളുടെ പ്രതിനിധികളും കൺട്രോൾ റൂമിൽ ഉണ്ടാവും. പെരുന്നാളിന് മുന്നോടിയായി തന്നെ അനധികൃത മദ്യ വില്പന ഇല്ലാതാക്കുന്നതിനുള്ള പെട്രോളിങ് എക്സൈസ് വകുപ്പ് ശക്തമാക്കും.

പെരുന്നാൾ ദിനങ്ങളിൽ നൈറ്റ് പെട്രോളിങ് ഏർപ്പെടുത്തും.

മെയ് 3 മുതൽ 7 വരെയുള്ള തീയതികളിൽ സ്കൂബ ടീമിൻ്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് അഗ്നി രക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകി. എടത്വ സി എച്ച് സി യിൽ പ്രധാന തിരുനാൾ ദിവസങ്ങളായ മെയ് 5,6,7 തിയതികളിൽ 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ ഫോഗ്ഗിങ് നടത്തി കൊതുക് നിർമ്മാർജ്ജനത്തിന് നടപടിയെടുക്കും.

കുടിവെള്ളം എടുക്കുന്ന ജലാശയങ്ങളിൽ സൂപ്പർ ക്ളോറിനേഷൻ നടത്തും. ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കണം എന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.

ഭക്ഷ്യവസ്തുക്കൾക്ക് സ്റ്റാളുകൾ അനുവദിക്കുമ്പോൾ തന്നെ ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ , ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കണം. ഫുഡ് സേഫ്റ്റി വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തിക്കും. കുടിവെള്ള പരിശോധന നടത്തും. മുടക്കം ഇല്ലാതെ ഈ ഭാഗങ്ങളിൽ കുടിവെള്ള വിതരണം ഉറപ്പാക്കും.

ആലപ്പുഴ, തിരുവല്ല, ചങ്ങനാശ്ശേരി ഡിപ്പോകളിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് കെ എസ് ആർ ടി സി അധികൃതർ യോഗത്തിൽ പറഞ്ഞു.

സെൻറ് അലോഷ്യസ് കോളേജിന് എതിർവശത്തുള്ള കോമ്പൗണ്ട് കെഎസ്ആർടിസിക്ക് തിരുനാളിനോട് അനുബന്ധിച്ച് സർവീസ് ഓപ്പറേറ്റിംഗ് സ്റ്റേഷൻ നടത്താനായി നൽകുമെന്ന് പള്ളി അധികൃതർ അറിയിച്ചു.

കെ എസ് ഇ ബി 24 മണിക്കൂറും പള്ളി പരിസരങ്ങളിൽ സേവനം ഉറപ്പാക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലീഗൽ മെട്രോളജി വകുപ്പ് എന്നിവ ചേർന്ന് സംയുക്ത പരിശോധന സംഘം പ്രവർത്തിക്കും.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5