breaking news New

പത്തനംതിട്ടയിൽ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാൾക്ക് അടിയന്തരമായി സിപിആർ നൽകി, ജീവൻ തിരിച്ചുപിടിച്ച് സഹജീവി സ്നേഹത്തിൻറെ ഉദാത്ത മാതൃക കാട്ടി ഒരു ഡോക്ടർ ...

പത്തനംതിട്ട അടൂരിലെ ഏനാത്ത് ഗീതത്തിൽ ഡോ. എസ് അജയകുമാർ ആണ് സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃക തീർത്തത്.

’പ്ലീസ് ഒന്ന് മാറൂ… ഞാൻ ഒരു ഡോക്ടറാണ്, നോക്കട്ടെ’ എന്ന് പറഞ്ഞാണ് അപകടത്തിൽപ്പെട്ടയാൾക്ക് ചുറ്റും കൂടി നിന്നവർക്കിടയിലൂടെ ഡോ. എസ് അജയകുമാർ കടന്ന് വന്നത്.

മണ്ണടി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീജിത്ത് (43) എന്നയാൾക്കാണ് അപകടം പറ്റിയത്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹൃദയം നിലച്ച ഘട്ടത്തിലായിരുന്നു അദ്ദേഹം. കൊല്ലം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഡോ. അജയകുമാർ അപകടസ്ഥലത്തു വച്ചു തന്നെ രണ്ട് മിനുറ്റ് നേരം നൽകിയ സിപിആറിലൂടെയാണ് ശ്രീജിത്തിന് പുതുജീവൻ ലഭിച്ചത്. ശേഷം തുടർ ചികിത്സക്കായി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ശ്രീജിത്ത് അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 24 രാത്രി 8.10 ഓടെയാണ് അപകടം നടന്നത്. ഏനാത്ത്-കടമ്പനാട് റോഡിൽ ഏനാത്ത് കഴിഞ്ഞുള്ള പാലം കഴിഞ്ഞായിരുന്നു അപകടം. ശ്രീജിത്ത് ഓടിച്ച ബൈക്കും ഓട്ടോറിഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ ശ്രീജിത്തിൻ്റെ ബോധം നഷ്ടമായി. നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷാപ്രവർത്തനത്തിൽ ആശങ്കകൾ നിലനിന്നു.

ഈ സമയത്താണ് ഡോ. അജയകുമാർ കാറിൽ അവിടേക്ക് എത്തുന്നത്. തന്റെ ശാരീരിക അവശതകളെ പോലും മറന്നാണ് അദ്ദേഹം സമയോചിത ഇടപെടൽ നടത്തിയത്. പെട്ടെന്ന് തന്നെ കാറിൽ നിന്നും ഇറങ്ങി ശ്രീജിത്തിൻ്റെ അരികിലെത്തി സിപിആർ നൽകി. പിന്നാലെ ഇദ്ദേഹത്തിൻ്റെ കാൽ ഒടിഞ്ഞതായും കണ്ടെത്തി. കാലിൻ്റെ പരിക്ക് ഗുരുതരമായതിനാൽ നാട്ടുകാരോട് സമീപത്തു നിന്നും കമ്പുകൾ ഒടിക്കാൻ ആവശ്യപ്പടുകയും അത് കാലിൽ കെട്ടുകയും ചെയ്തു. പരുക്ക് കൂടുതൽ ഗുരുതരമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഡോ. അജയകുമാർ പറഞ്ഞു.

പിന്നീട് ആംബുലൻസ് വിളിച്ചു വരുത്തിയാണ് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ശ്രീജിത്തിന്റെ ബൈക്കുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയിൽ നിന്നും കുട്ടികൾ ഉൾപ്പെടെ രണ്ടുപേർ പുറത്തേക്ക് തെറിച്ചു വീണിരുന്നു. ഇവർക്ക് സാരമായി പരുക്കേറ്റിട്ടില്ല എന്നാണ് വിവരം. അപകടം ഉണ്ടാകുന്നതും ഡോക്ടർ എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞത്. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഡോക്ടറുടെ ഇടപെടൽ നാട്ടുകാർ അറിയുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5