breaking news New

പഴമയും പൈതൃകവും ചോരാതെ നവീകരിച്ച ആക്കുളം–ചേറ്റുവ ജലപാത സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ അതിപ്രധാന ചുവടുവയ്പ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജലപാതയുടെ ഒന്നാംഘട്ടം നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

280 കിലോമീറ്റർ നീളമുള്ള ഒന്നാംഘട്ട ജലപാതയാണ് വർക്കലയിലെ ചിലക്കൂർ ബീച്ച് പാർക്കിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നാടിൻറെ വികസന ചരിത്രത്തിൽ അതിപ്രധാന ചുവട് വയ്പ്പാണ് ജലപാത പദ്ധതി എന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് ആൻ്റ് സൗണ്ട് ഷോയും ടണലിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം 20 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബോട്ടും സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയിലെ ഹെറിറ്റേജ് സെന്ററായി ചിലക്കൂർ മാറുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പശ്ചിമതീര ജലപാതാ വികസനം കേരള വികസനത്തിൽ വലിയ പങ്കുവഹിക്കും. നവ കേരള നിർമ്മിതിക്കും ഈ ജലപാത നിർണായകമാണ്. വിനോദസഞ്ചാര മേഖലയിലും വലിയ
മുന്നേറ്റം ഉണ്ടാകും. കോവളം മുതൽ ബേക്കൽ വരെ നീളുന്നതാണ് പദ്ധതി, അതിനാൽ ചരക്കു നീക്കത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നിർണായകമായ ജലപാത പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാതകളിലെ ഗതാഗത തിരക്ക് കുറയുകയും അതിലൂടെ അപകടങ്ങൾ ഒഴിവാകുകയും ചെയ്യും. വിഴിഞ്ഞം തുറമുഖവുമായി ജലപാതയെ ബന്ധിപ്പിക്കുന്നതിലൂടെ വമ്പൻ വികസന സാധ്യതകളാണ് മുന്നിലുള്ളത്. പദ്ധതിയുടെ ഭാഗമായി പുനരധിവാസത്തിനായി 150 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങളിൽ ജനങ്ങളെ ഉപദ്രവിക്കുക എന്ന നയം സർക്കാരിനില്ലെന്നും, എല്ലാവരുടെയും സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചില തടസ്സങ്ങൾ നേരിടേണ്ടിവന്നാലും പദ്ധതി ഉപേക്ഷിക്കുക സർക്കാരിന്റെ നയമല്ലെന്നും, ചേറ്റുവ മുതൽ ബേക്കൽ വരെയുള്ള ജലപാത ഭാഗം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവകേരളം യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജലപാത വികസനം നടപ്പിലാക്കുന്നതെന്നും, തുടർന്നും ജനങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5