ടോക്സ് ഫ്രീ എന്ന പ്രോജക്ടിൻ്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കേവലം ശ്രവണ ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അപ്പുറം മനുഷ്യൻ്റെ ആന്തരിക അവയവങ്ങളെയും ഹോർമോൺ വ്യവസ്ഥയെയും തകിടം മറിക്കാൻ ശേഷിയുള്ള വിഷാംശങ്ങൾ ഈ ഉപകരണങ്ങളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
പരിശോധനയ്ക്ക് വിധേയമാക്കിയ ഭൂരിഭാഗം ഹെഡ് ഫോണുകളിലും കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, നാഡിവ്യൂഹത്തിൻ്റെ വളർച്ചയെ പ്രതിരോധിക്കുന്ന പദാർഥങ്ങൾ, പുരുഷന്മാരിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന കെമിക്കലുകൾ എന്നിവയുടെ അംശം കണ്ടെത്തി എന്നാണ് റിപ്പോർട്ട്.
പരിശോധിച്ച 98 ശതമാനം ഉത്പന്നങ്ങളിലും പ്ലാസ്റ്റിക്കിന് വഴക്കവും ദൃഡതയും നൽകാൻ ഉപയോഗിക്കുന്ന ബിസ്ഫെനോൾ – എ , ബിസ്ഫെനോൾ – എസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.ഈ രാസവസ്തുക്കൾ ഹോർമോൺ വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നവയാണ്. ഇതു വഴി പുരുഷന്മാരിൽ സ്തന വളർച്ചയ്ക്കും സ്ത്രീകളിൽ വന്ധ്യതയ്ക്കും കാരണമായേക്കാം എന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്.
പെൺകുട്ടികളിൽ ഇത് വളരെ നേരത്തേയുള്ള ആർത്തവ അവസ്ഥയിലേക്കും മറ്റ് ശാരീരിക മാറ്റങ്ങളിലേക്കും നയിക്കുമെന്നും കണ്ടെത്തലിൽ വ്യക്തമാക്കുന്നു.ഹെഡ്ഫോണുകൾ ഉപയോഗിക്കുമ്പോൾ അവയിലെ കൃഷ്യനുകളും പ്ലാസ്റ്റിക് ഭാഗങ്ങളും മനുഷ്യൻ്റെ ചർമവുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നത്.
ദീർഘനേരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിയർപ്പും ചൂടും ഈ രാസവസ്തുക്കളെ കൂടുതൽ വേഗത്തിൽ പുറത്തേക്ക് വിടാൻ കാരണമാകുന്നു.
ചെവിയിലെ മൃദുവായ ചർമങ്ങളിലൂടെ വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെട്ട് രക്തചംക്രമണ വ്യവസ്ഥയെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. തോലിപ്പുറത്തുള്ള അലർജിക്കും സാധ്യത വളരെ കൂടുതലാണ്. വൃക്കയെയും കരളിനെയും മാരകമായി ബാധിക്കുന്ന ക്ലോറിനേറ്റഡ് പാരഫിനുകളും ഹെഡ്ഫോണുകളുടെ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവ ദീർഘകാല അടിസ്ഥാനത്തിൽ ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
പ്രമുഖ ബ്രാൻ്റുകൾ പോലും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച
വരുത്തിയതായാണ് പഠനത്തിൽ ബോധ്യപ്പെട്ടിട്ടുള്ളത്. ഇത്തരം
വസ്തുക്കൾ നിർമാണത്തിന് ഉപയോഗിക്കുന്നതിന് സുരക്ഷിതമായ അളവ് അധികൃതർ നിർദേശിച്ചിട്ടുമില്ല.ശരീരത്തിലെ സ്വാഭാവികമായ രാസപ്രക്രിയകളെ തകിടം മറിക്കാൻ ഈ കെമിക്കലുകളുടെ ചെറിയ സാന്നിധ്യം മാത്രം മതിയാകും.
മനുഷ്യരിൽ വർധിച്ച് വരുന്ന ടൈപ്പ് – രണ്ട് പ്രമേഹം, അമിത വണ്ണം, വിവിധ കാൻസറുകൾ എന്നിവയ്ക്ക് ഇത്തരം കൃത്രിമ രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം വലിയ കാരണമാണെന്ന് ലോകാരോഗ്യ സംഘടനയും വിവിധ ഗവേഷണ ഏജൻസികളും നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹെഡ് ഫോണുകൾ മനുഷ്യൻ്റെ തലയോടും തലച്ചോറിനോടും അത്രമേൽ അടുത്തിരിക്കുന്നതിനാൽ ഇതിൻ്റെ ഗൗരവം ഇരട്ടിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.ഹെഡ് ഫോണുകൾ വാങ്ങുമോൾ ആൾക്കാർ ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ള സാമഗ്രികൾ ഏതൊക്കെയെന്ന് കൃത്യമായി പരിശോധിക്കണം. ബിപിഎ ഫ്രീ അല്ലങ്കിൽ ടോക്സിൻ ഫ്രീ സർട്ടിഫിക്കേഷനുകൾ ഉള്ളവ തെരഞ്ഞെടുക്കണം എന്നാണ് നിർദേശം. ഹെഡ് ഫോണുകൾ ധരിച്ചുള്ള ഉറക്കവും കർശനമായി ഒഴിവാക്കണം. കുട്ടികൾ ഇവ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവരുടെ കോശങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ ഈ രാസവസ്തുക്കളെ ആഗിരണം ചെയ്യാൻ സാധ്യതയുണ്ടെന്നും ഗവേഷകരുടെ മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
വിപണിയിൽ ലഭ്യമായ പ്രമുഖ ബ്രാൻ്റുകളുടെ ഹെഡ് ഫോണുകളിൽ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് !!
Advertisement
Advertisement
Advertisement