ഒറ്റപ്പാലം നഗരപരിധിയോട് ചേർന്ന തോട്ടക്കരയിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ യുവതി കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിയെത്തിയതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ നാലുവയസ്സുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി ചികിത്സ നൽകി വരികയാണ്.
സംഭവത്തിൽ സുൽഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് എത്തിയതോടെയാണ് മുഹമ്മദ് റാഫി പ്രദേശത്ത് നിന്നും ഓടി രക്ഷപെട്ടത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്ന ഇയാൾ സമീപത്തെ പള്ളിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ്, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ മുഹമ്മദ് റാഫിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം !! ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി !! വളർത്തുമകളുടെ ഭർത്താവ് പിടിയിൽ ...
Advertisement
Advertisement
Advertisement