breaking news New

മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രേഖയില്‍ കാണാത്ത ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ (രണ്ട്) അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷ ഹര്‍ജി നല്‍കി

അഭിഭാഷക പി.എം. സജിത മുഖേന നല്‍കിയ ഹര്‍ജിയില്‍ 19 ന് വാദം കേള്‍ക്കും. ജഡ്ജി ടിറ്റി ജോര്‍ജ് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

നവീന്‍ ബാബു കൈക്കുലി വാങ്ങിയെന്ന് ആരോപിച്ച പി. പ്രശാന്തന്റെ 2024 നവംബര്‍ ആറു മുതല്‍ 14 വരെയുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. കൂടാതെ അന്നത്തെ വിജിലന്‍സ് ഓഫിസറായിരുന്ന ഉദ്യോഗസ്ഥന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. വിജിലന്‍സ് ഓഫീസറുടെ 2024 ഒക്ടോ. 5 മുതല്‍ 14 വരെ പ്രതിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ ടി.കെ. രത്‌നകുമാറിനെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാക്കിയത് രാഷ്‌ട്രീയ സ്വാധീനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിലും രാഷ്‌ട്രീയ ഇടപെടലുണ്ടായി.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാറും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ കെ. വിശ്വനും ഹാജരായി. 2024 ഒക്ടോബര്‍ ആറിന് രാവിലെയാണ് പള്ളിക്കുന്ന് ക്വാര്‍ട്ടേഴ്സ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ നവീന്‍ ബാബുവിനെ കണ്ടെത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5