തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിലെ നക്ഷത്രയിൽ താമസിക്കുന്ന താര കൃഷ്ണയാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തിലാണ് താരയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടാം പ്രതിയായ കെ.ടി. തോമസിനെ (എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്‌സ്) പിടികൂടാനുള്ള ശ്രമം ശക്തമാക്കിയതായി തിരുവനന്തപുരം ഡിസിപി ടി. ഫറാഷ് അറിയിച്ചു.
ഗോൾഡൻവാലി നിധി എന്ന പേരിൽ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലായി കമ്പനി ശാഖകൾ പ്രവർത്തിച്ചിരുന്നു. സ്വർണവായ്‌പകളും സ്ഥിരനിക്ഷേപ അക്കൗണ്ടുകളും വഴിയാണ് കമ്പനി വൻതുക പിരിച്ചത്. തുടർച്ചയായി ഒരു വർഷത്തിലേറെയായി നിക്ഷേപകർക്ക് തുക തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ സംശയങ്ങൾ ഉയർന്നു. നിക്ഷേപകർ പലവട്ടം സമീപിച്ചിട്ടും സമയം നീട്ടിവാങ്ങി താരയും തോമസും ഒളിവിലാവുകയായിരുന്നു.
നിക്ഷേപകരുടെ പരാതിയെ തുടർന്ന് തമ്പാനൂർ പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് അന്വേഷണത്തിന് തുടക്കമിട്ടു. അന്വേഷണത്തിൽ നിന്ന് ലഭിച്ച രഹസ്യവിവരപ്രകാരം താരയും ഭർത്താവ് രാധാകൃഷ്ണനും വിദേശത്തുനിന്ന് ബെംഗളൂരു വഴി മടങ്ങുകയാണെന്ന വിവരം ലഭിച്ചതോടെ പൊലീസ് വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. താര കൃഷ്ണയെ വിമാനത്താവളത്തിൽ എത്തിച്ചേർന്നയുടനെ കസ്റ്റഡിയിൽ എടുത്തു.
നിലവിൽ തിരുമല, പട്ടം, ഹരിപ്പാട് ശാഖകൾ പൂട്ടിയതായാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. തൈക്കാട്, കാട്ടാക്കട, ആര്യനാട് ശാഖകളിൽ നിക്ഷേപം ചെയ്ത നിരവധി പേർക്ക് തുക തിരികെ ലഭിക്കാനുണ്ടെന്നും നിരവധി പരാതികൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ആറുമാസം മുമ്പ് തന്നെ മരവിപ്പിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
ഇതേസമയം, കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കാട്ടാക്കട എസ്.എച്ച്.ഒ അറിയിച്ചു. നിക്ഷേപകരിൽ നിന്നും കോടികൾ സമാഹരിച്ച് ഒളിച്ചുകളിച്ച ഗോൾഡൻവാലി സംഘത്തിന്റെ വഞ്ചനാപ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നു.
നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ ഗോൾഡൻവാലി നിധി കമ്പനി ഉടമയെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement