രണ്ടാം തവണയാണ് ലഹരി കേസിൽ ഷൈൻ പിടിയിലാകുന്നത്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കുമാണ് കേസ്.
എന്‍ ഡി പി എസ് നിയമത്തിലെ സെക്ഷന്‍ 27,29 വകുപ്പുകൾ പ്രതിക്കെതര ചുമത്തി. പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് രാവിലെ എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ നടനെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂടുതൽ കുറ്റങ്ങൾ ചുമത്തുന്ന കാര്യം പരിഗണനയിലുണ്ട്. രാസ ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിന് പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. രക്തവും മുടിയും നഖവും യൂറിനുമാണ് പരിശോധിച്ചത്. രാവിലെ പത്തോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ട് മണി വരെ നീണ്ടു.
ചോദ്യം ചെയ്യലിൽ ഷെെനിന്‍റെ മൊഴികളില്‍ വെെരുധ്യമുണ്ടെന്ന് പോലീസ് തുടക്കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. തുടർച്ചയായ ചോദ്യങ്ങളിൽ പതറിയ ഷൈനിന് ലഹരി ഇടപാടുകാരുമായുള്ള ഫോൺ വിളി എന്തിനാണെന്ന് ചോദ്യത്തിന് മുന്നിൽ ഉത്തരം നൽകാനായില്ല.
ലഹരി ഉപയോഗത്തിന് നടി വിന്‍സിയുടേതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിട്ടിരുന്ന നടന്‍ ഷൈന്‍ ടോം ലഹരി റെയ്ഡിനിടെ വ്യാഴാഴ്ച എറണാകുളം നോർത്ത് പാലത്തിന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയിരുന്നു. ഇതിൻ്റെ കാരണം അറിയാൻ നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചാണ് പോലീസ് ഇന്നലെ ഷൈന്‍ ടോം ചാക്കോക്ക് നോട്ടീസ് നല്‍കിയത്.
നേരത്തേ കൊക്കെയ്നുമായി കടവന്ത്ര പോലീസ് ഷൈനിനെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി കൊക്കെയ്നുമായി പിടിയിലായത് ഷൈനായിരുന്നു. ഈ കേസിൽ വിചാരണ നേരിട്ട ശേഷമാണ് സമാനമായ കേസിൽ വീണ്ടും പിടിയിലായത്.
രാസ ലഹരി ഉപയോഗിച്ചെന്ന കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി
Advertisement

Advertisement

Advertisement

