ഫെബ്രുവരി 28-ന് ഇറാനിൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം, വാംഗ പ്രവചിച്ച ‘കിഴക്ക് നിന്നുള്ള മഹായുദ്ധം’ ആണോ എന്ന ചർച്ചകൾക്ക് സോഷ്യൽ മീഡിയയിലും വിദേശ മാധ്യമങ്ങളിലും വലിയ പ്രചാരമാണ് ലഭിക്കുന്നത്.
2026-ൽ ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു യുദ്ധമുണ്ടാകുമെന്ന് വാംഗയുടെ അനുയായികൾ നേരത്തെ അവകാശപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങൾ ഈ പ്രവചനത്തോട് ചേർന്നുനിൽക്കുന്നതാണെന്ന് പലരും വിശ്വസിക്കുന്നു. ടെഹ്‌റാനിലെ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് യുദ്ധത്തിന്റെ ഗതി മാറ്റി. ഇതിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ചു.
ബ്രിട്ടനും ഫ്രാൻസും യുഎസിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ഒരു വലിയ ചേരിതിരിവ് പ്രകടമായിക്കഴിഞ്ഞു. യുദ്ധം അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കുമെന്ന് ട്രംപ് പറഞ്ഞത് ലോകക്രമത്തെ തന്നെ മാറ്റാനിടയുള്ള ‘ദീർഘകാല സംഘർഷത്തിന്റെ’ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ബാബ വാംഗയുടെ പ്രവചനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യൂറോപ്പിന്റെ ഭാവിയെക്കുറിച്ചുള്ളതാണ്. 2026-ലെ യുദ്ധം യൂറോപ്പിനെ വൻ സാമ്പത്തിക-സാമൂഹിക തകർച്ചയിലേക്ക് നയിക്കുമെന്നും അവിടുത്തെ ഭൂമി ‘തരിശായി’ മാറുമെന്നും അവർ പ്രവചിച്ചിരുന്നു.
സംഘർഷത്തിനൊടുവിൽ അമേരിക്കയുടെ സ്വാധീനം ക്ഷയിക്കുകയും റഷ്യ ലോകത്തിലെ ഏക ആഗോള ശക്തിയായി ഉദയം ചെയ്യുകയും ചെയ്യുമെന്നും അവർ പറഞ്ഞു. നിലവിൽ റഷ്യയും ചൈനയും ഇറാനോട് പുലർത്തുന്ന മൃദുസമീപനവും, സ്പെയിൻ പോലുള്ള രാജ്യങ്ങൾ യുഎസിന് വ്യോമത്താവളം നിഷേധിച്ചതും വാംഗയുടെ പ്രവചനങ്ങളെ വിശ്വസിക്കുന്നവർ ഒരു തെളിവായി ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി, യുഎഇ, ഖത്തർ തുടങ്ങിയവ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലാണെന്ന ഭീതിയിലാണ്.